പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഇന്ത്യ വാങ്ങി; വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസ്

Jaihind Webdesk
Saturday, January 29, 2022

ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ആയ പെഗാസസ് 13,000 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസിന്‍റെ വെളിപ്പെടുത്തൽ. പെഗാസസിനൊപ്പം മിസൈൽ സംവിധാനങ്ങൾ കൂടി ഇന്ത്യ വാങ്ങിയെന്നാണ് റിപ്പോർട്ട്. 2017 ൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേൽ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചതെന്നും ന്യൂയോർക്ക് ടൈംസിന്‍റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

2017 ൽ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. ആയുധങ്ങൾ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ്‌വെയർ വാങ്ങിയത്. 2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിനു പിന്നാലെയാണിത്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേൽ പ്രസിഡന്‍റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ ഹോളണ്ടും ഹംഗറിയും ഈ ചാര സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ പെഗാസസ് അതിവ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സൗദിയിൽ വധിക്കപ്പെട്ട മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി ഉൾപ്പടെയുള്ളവരുടെ ഫോണുകൾ പെഗാസസ് ചാരവൃത്തിക്കിരയാക്കി. ദ വയർ ഉൾപ്പടെയുള്ള മാധ്യമങ്ങൾ ഇന്ത്യയിൽ ചാരവൃത്തി നടന്നിട്ടുണ്ടെന്ന് 2021 ൽ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയാറായിരുന്നില്ല.

പെഗാസസ് കേസന്വേഷണത്തിനായി സുപ്രീം കോടതിയുടെ മേൽ നോട്ടത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. പൗരന്‍റെ സ്വകാര്യത മാനിച്ചുള്ള അന്വേഷണമായിരിക്കണമെന്നും കോടതി നിർദേശിച്ചതാണ്. പൗരൻറെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. അതേസമയം രാജ്യസുരക്ഷയും പ്രധാനമാണ്. അതുകൊണ്ട് സത്യാവസ്ഥ പുറത്ത് വരണം. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ കോടതി ആഗ്രഹിക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. റിട്ട. ജഡ്ജി ആർ.വി രവീന്ദ്രനാണ് സമിതിയുടെ അധ്യക്ഷൻ. മൂന്ന് സാങ്കേതിക അംഗങ്ങളും സമിതിയിലുണ്ട്. മുൻ ഐപിഎസ് ഓഫീസർ, സാങ്കേതിക വിദഗ്ധനായ സുദീപ് ഒബ്രോയി, ഡോ. നവീൻ കുമാർ ചൗധരി, ഡോ. അശ്വിൻ അനിൽ ഗുമസ്തെ എന്നിവരും സമിതിയിലുണ്ട്. 2019 മുതലുള്ള മുഴുവൻ വിവരങ്ങളും സമിതിക്ക് കൈമാറാനും കോടതി നിർദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരിമിത വിവരങ്ങളാണ് സുപ്രിം കോടതിക്ക് ലഭിച്ചിട്ടുള്ളത്. ദേശസുരക്ഷയെന്ന ആശങ്ക ഉയർത്തി ഭരണകൂടത്തിന് രക്ഷപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.