INDIA vs AUSTRALIA CRICKET| മൂന്നാം ടി-20 യില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ; പരമ്പരയില്‍ ഒപ്പമെത്തി

Jaihind News Bureau
Sunday, November 2, 2025

ഓസ്‌ട്രേലിയയ്‌ക്കെതിരെ മൂന്നാം ടി-20 ജയിച്ച് ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 9 പന്തുകള്‍ ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-1 ഒപ്പമെത്തി.

ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ വരുത്തിയ മൂന്ന് മാറ്റങ്ങളാണ് മൂന്നാം ട്വന്റി20 മത്സരത്തില്‍ ടീമിന് നിര്‍ണ്ണായകമായ വിജയം സമ്മാനിച്ചത്. ഹോബാര്‍ട്ടിലെ ബെല്ലെറിവ് ഓവലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ, ഇതോടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം, 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഈ വിജയം മുന്നോട്ട് നയിച്ചതില്‍ അരങ്ങേറ്റ മത്സരത്തിലെന്നോണം തിളങ്ങിയ അര്‍ഷ്ദിപ് സിങ്ങിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും, ബാറ്റിങ്ങില്‍ വാഷിങ്ടണ്‍ സുന്ദര്‍ (23 പന്തില്‍ 49*), അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കിയ ജിതേഷ് ശര്‍മ (13 പന്തില്‍ 22*) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. ആറാം വിക്കറ്റില്‍ ഒന്നിച്ച ഈ സഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഓസ്ട്രേലിയന്‍ ഇന്നിങ്സ് ആരംഭിച്ചത് അര്‍ഷ്ദീപ് സിങ്ങിന്റെ ഇരട്ടപ്രഹരത്തോടെയാണ്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (6) പുറത്താക്കിയ അര്‍ഷ്ദീപ്, തൊട്ടടുത്ത ഓവറില്‍ ജോഷ് ഇംഗ്ലിസിനെയും (1) വീഴ്ത്തി തിരിച്ചുവരവ് ആഘോഷമാക്കി. എങ്കിലും, അര്‍ധസെഞ്ചുറി നേടിയ ടിം ഡേവിഡ് (38 പന്തില്‍ 74), മാര്‍ക്കസ് സ്റ്റോയിനിസ് (39 പന്തില്‍ 64) എന്നിവരുടെ വെടിക്കെട്ട് കൂട്ടുകെട്ട് ഓസീസിനെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 എന്ന മികച്ച സ്‌കോറിലെത്തിച്ചു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് മൂന്നും വരുണ്‍ ചക്രവര്‍ത്തി രണ്ടും ശിവം ദുബെ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍, അഭിഷേക് ശര്‍മയും (16 പന്തില്‍ 25) ശുഭ്മാന്‍ ഗില്ലും (12 പന്തില്‍ 15) ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം നല്‍കി. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവും (11 പന്തില്‍ 24) സ്‌കോറിങ് ഉയര്‍ത്തി. എന്നാല്‍, പവര്‍പ്ലേയ്ക്ക് ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. തിലക് വര്‍മ (26 പന്തില്‍ 29), അക്ഷര്‍ പട്ടേല്‍ (12 പന്തില്‍ 17) എന്നിവര്‍ ലക്ഷ്യബോധത്തോടെ ബാറ്റുവീശിയെങ്കിലും പുറത്തായി. ഈ ഘട്ടത്തില്‍, വാഷിങ്ടണ്‍ സുന്ദറും ജിതേഷ് ശര്‍മയും ക്രീസില്‍ ഒന്നിച്ചു. നാല് സിക്‌സും മൂന്നു ഫോറുമടങ്ങിയ വാഷിങ്ടന്റെ ഇന്നിങ്‌സും മൂന്നു ഫോറടിച്ച ജിതേഷിന്റെ പിന്തുണയും ചേര്‍ന്നപ്പോള്‍, ഇന്ത്യ അതിവേഗം വിജയലക്ഷ്യം മറികടന്നു. ഓസീസിനായി നാഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.