കാര്യവട്ടത്ത് മഴ വില്ലനാകുമോ? ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി 20 നാളെ

 

തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ മഴഭീഷണിയുണ്ടെങ്കിലും ഇന്ത്യ ഓസ്‌ട്രേലിയ മത്‌സരം നാല്‍പ്പത് ഓവറും കളിക്കാനാകുമെന്ന് പ്രതീക്ഷയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. മഴയൊഴിഞ്ഞ് ഒരുമണിക്കൂറെങ്കിലും കിട്ടിയാല്‍ മത്‌സരം പൂര്‍ത്തിയാക്കുമെന്ന് വെന്യൂ ഡയറക്ടര്‍ കാര്‍ത്തിക് വര്‍മ പറഞ്ഞു. ഇരുടീമകളും ഇന്നലെ വൈകുന്നേരത്തോടെ തലസ്ഥാനത്തെത്തി. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബിലെ ആദ്യ രാജ്യാന്തരമത്‌സരം മുതല്‍ കാര്‍മേഘങ്ങളും കളിക്കുന്നതാണ് പതിവ്. 2017 നവംബര്‍ ഏഴിന് ഇന്ത്യ-ന്യൂസിലന്‍ഡ് മല്‍സരം പതിനാല് ഓവര്‍മാത്രമാണ് കളിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെ 2018 ലെ ഏകദിന മല്‍സരവുംതൊട്ടടുത്തവര്‍ഷത്തെ ട്വന്റി 20 മല്‍സരവും മഴതടസ്സപ്പെടുത്തിയിരുന്നു. ശ്രീലങ്ക , ദക്ഷണാഫ്രിക്ക എന്നീടീമുകളുമായുള്ള മല്‍സരങ്ങളിലും മഴയെത്തി. കഴിഞ്ഞമാസം ലോകകപ്പ് സന്നാഹമല്‍സരത്തില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മല്‍സരമാണ് കുറച്ചെങ്കിലും മുന്നോട്ടുകൊണ്ടുപോകാനായത്. ദേശീയ കാലാവസ്ഥ വകുപ്പ് പ്രവചനമനുസരിച്ച് നാളെയും തിരുവനന്തപുരത്ത് യെലോ അലര്‍ട് പ്രഖ്യാപിച്ചിണ്ട്. മത്സരദിവസം കാലാവസ്ഥ കളിയുടെ ഫലം പോലെ അപ്രവചനീയം. ലോകകപ്പ് സന്നാഹമല്‍സരങ്ങള്‍ക്കൊരുക്കിയ പിച്ചിന് പകരം വെടിക്കെട്ട് ബാറ്റിങ്ങിന് അനുകൂലമായ പുതിയ പിച്ചുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു.മറ്റുസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ജോലികളും അന്തിമഘട്ടത്തിലാണ്.

 

Comments (0)
Add Comment