സമരം ചെയ്തവരെ പിരിച്ചുവിട്ട് എയർ ഇന്ത്യ; ജീവനക്കാർ 4 മണിക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് അന്ത്യശാസനം

 

ന്യൂഡൽഹി: സമരം ചെയ്ത ജീവനക്കാർക്കെതിരെ നടപടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാരെ ദുരിതത്തിലാക്കി മുന്നറിയിപ്പില്ലാതെ സമരം ചെയ്ത 25 ജീവനക്കാരെ എയർ ഇന്ത്യ പിരിച്ചുവിട്ടു. ഇന്ന് വൈകുന്നേരം 4 മണിക്കുള്ളില്‍ ജോലിയിൽ പ്രവേശിക്കണമെന്നും അല്ലെങ്കിൽ പിരിച്ചുവിടുമെന്നും മറ്റു ജീവനക്കാർക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്.

അപ്രതീക്ഷിത അവധി എടുത്തത് ബോധപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഒരു ന്യായവുമില്ലാതെ മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ഉദ്യോഗസ്ഥർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്നാണ് ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തിൽ കമ്പനി പറയുന്നത്. അസുഖം ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള കൂട്ട അവധി വിമാനസർവീസുകൾ റദ്ദാക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമായാണ് മനസിലാക്കുന്നത്. സമരം കമ്പനിക്ക് നാണക്കേടുണ്ടാക്കുകയും ധനനഷ്ടം വരുത്തിവെക്കുകയും ചെയ്തു. അപ്രതീക്ഷിത സമരം യാത്രക്കാർക്ക് വലിയ അസൗകര്യം സൃഷ്ടിച്ചെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ജീവനക്കാരുടെ സമരം മൂലം ഓരോ ദിവസവും 40 ഓളം സർവീസുകൾ റദ്ദാക്കേണ്ടിവരും. ഇന്നലെ 91 സർവീസുകള്‍ റദ്ദാക്കുകയും 102 സർവീസുകൾ വൈകുകയും ചെയ്തിരുന്നു. അതേസമയം എയർ ഇന്ത്യ ജീവനക്കാരുമായുള്ള തർക്കത്തിൽ മാനേജ്മെന്‍റിന് ലേബർ കമ്മീഷണറുടെ വിമർശനം ഉണ്ടായി. ജീവനക്കാരുടെ പരാതിയില്‍ കഴമ്പുണ്ടെന്നും തൊഴിൽ നിയമത്തിന്‍റെ ലംഘനം നടന്നുവെന്നും ഡൽഹി റീജിയണൽ ലേബർ കമ്മിഷണർ എയർ ഇന്ത്യ ചെയർമാന് അയച്ച ഇ–മെയിലില്‍ പറയുന്നു.

Comments (0)
Add Comment