ഇന്ത്യ പാക് വെടിനിര്‍ത്തല്‍ തന്റെ മധ്യസ്ഥത മൂലമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച നെതര്‍ലാന്‍ഡ്സിലെ ഹേഗില്‍ നടന്ന നാറ്റോ ഉച്ചകോടിയിലാണ് അവകാശവാദം ആവര്‍ത്തിച്ച് ട്രംപ് രംഗത്തെത്തിയത്.
വെടിനിര്‍ത്തല്‍ കരാറിനായി താന്‍ വ്യാപാരം ഉപയോഗിച്ചെന്നാണ് ട്രംപ് പറഞ്ഞത്. ഇരു രാജ്യങ്ങളോടും താന്‍ വെടിനിര്‍ത്താന്‍ ആവശ്യപ്പെട്ടു, അല്ലാത്ത പക്ഷം രാജ്യങ്ങളുമായുള്ള വ്യാപാരം നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ് നല്കി. ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിക്കുകയായിരുന്നു എന്നുമാണ് ട്രംപ് അവകാശവാദം ഉന്നയിച്ചത്. നേരത്തയും ട്രംപ് ഇത്തരത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മാധ്യസ്ഥത വഹിച്ചെന്ന് അവകാശപ്പെട്ടിരുന്നു.
ഏപ്രില്‍ 22 ന് 26 സാധാരണക്കാരുടെ ജീവന് അപഹരിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ഇന്ത്യ ഓപ്പറേഷന് സിന്ദൂര്‍ ദൗത്യം ആരംഭിച്ചു.
ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള ഏകദേശം 100 ഭീകരരെ ഈ ഓപ്പറേഷന് ഇല്ലാതാക്കി. മെയ് 10 ന് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതായി ട്രംപ് പ്രഖ്യാപിക്കുകയും അതിന് മധ്യസ്ഥത വഹിച്ചത് അമേരിക്കയാണെന്ന് വാദിക്കുകയും ചെയ്തു. എന്നാല്‍ പാകിസ്ഥാന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സുമായി (ഡിജിഎംഒ) നടത്തിയ സംയുക്ത ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണയായതെന്ന ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ പ്രസ്താവനയില്‍ പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താനിടപെട്ട് അവസാനിപ്പിച്ചുവെന്ന് ട്രംപ് പതിനെട്ടാം തവണയും പറഞ്ഞെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ കുറിച്ചു. മെയ് പത്തിന് ശേഷം ഇത് പതിനാറാം തവണയാണ് ട്രംപ് അവകാശവാദം ആവര്‍ത്തിക്കുന്നതെന്ന് ഹേഗില്‍ നിന്നുള്ള ട്രംപിന്റെ വീഡിയോ പ്രസ്താവന പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി മോദി ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ തകര്‍ത്തു എന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു. ‘മോദിയുടെ ഏറ്റവും വലിയ ബലഹീനത കൈയ്യടിയും അംഗീകാരവുമാണെന്ന് ചൈന മൂതല്‍ യുഎസ് വരെ മുഴുവന്‍ ലോകത്തിനുമറിയാം. അദ്ദേഹത്തെ അല്പം പ്രശംസിച്ചാല്‍ മോദി ഇന്ത്യയുടെ താല്പര്യങ്ങളെ ദുര്‍ബലപ്പെടുത്തും. ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും യുഎസിന്റെ ഭീഷണികള്‍ക്ക് കീഴടങ്ങുകയും ചെയ്യും,’ ഖേര കുറിച്ചു.