ഇടമലയാർ ആനവേട്ട കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കി

Jaihind Webdesk
Friday, March 29, 2019

ഇടമലയാർ ആനവേട്ട കേസ് പ്രതിയെ കോടതിയിൽ ഹാജരാക്കി. രാജ്യത്ത് ഏറെ ചർച്ചയായ ആന വേട്ട കേസിൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പിടിയിലാകാതിരുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഇടമലയാർ ആന വേട്ടക്കാരിൽ നിന്നും ആന കൊമ്പുകൾ വാങ്ങി ശില്പങ്ങൾ നിർമ്മിച്ച് രാജ്യത്തിന് അകത്തും പുറത്തും വ്യാപാരം നടത്തിവന്നിരുന്ന കൽക്കത്ത തങ്കച്ചി എന്ന പേരിൽ അറിയപ്പെടുന്ന സിന്ധുവിന്‍റെ മകൻ അനീഷിനെയാണ് കോടതിയിൽ ഹാജരാക്കിയത്.

ആന വേട്ട കേസിൽ പ്രധാന പ്രതിയും അന്വോഷണ സംഘത്തിന് പിടികൂടുവാൻ ഇതുവരെ കഴിയാതിരുന്ന കൽക്കത്ത തങ്കച്ചിയുടെ
ഭർത്താവ് സുധീഷ് ബാബുവിനെയും മകൾ അമിതയേയും കൊൽക്കത്ത സാന്ദ്രഗച്ചി റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും രണ്ടാഴ്ച്ച മുമ്പ് റവന്യൂ ഇന്‍റിലിജൻസ് ആന കൊമ്പുകളുമായി പിടികൂടിയിരുന്നു.വിവരം അറിഞ്ഞ ഇടമലയാർ ആന വേട്ട കേസ് അന്വോഷണ സംഘത്തിലെ അസി. ഫോറസ്റ്റ് കൺസർവേറ്റർ മനു സത്യൻ, തുണ്ടം റേഞ്ച് ഓഫീസർ സിജോ സാമുവൽ, ബീറ്റ്‌ഫോറസ്റ്റ് ഓഫീസർ സുരയ്യ ബഷീർ എന്നിവടങ്ങുന്ന സംഘം ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനായി കോതമംഗലം കോടതിയുടെ അനുമതിയോടെ കൊൽക്കത്തക്ക് പോയിരുന്നു. ഇതോടെയാണ് പ്രധാന പ്രതിയുടെ കീഴടങ്ങലിലേക്കും മകന്റെ അറസ്റ്റിലേക്കും കാര്യങ്ങൾ എത്തിയത്.

വനപാലകർ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇടമലയാർ ആന വേട്ട കേസ് പുതിയ വഴിതിരിവിലാകുവാനുള്ള സാധ്യതകൾ ഏറെയാണ്. ഇവരുടെ മൊഴിയിൽ കൂടുതൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വോഷണസംഘത്തിന്റെ കണക്കുകൂട്ടൽ. രാജ്യത്ത് ചർച്ചയായആന വേട്ടക്കേസ്തുടങ്ങുന്നത് 2014 സെപ്തംബർ മുതൽ ആണ്. ഇതുമായി 18 കേസുകളിലായി 72 പ്രതികളാണ് ഉള്ളത്.

2016 ജനുവരി മുതലാണ് ഇടമലയാർ ആന വേട്ടയുമായി ബന്ധപ്പെട്ട് കേസുകളുടെ കുറ്റപത്രം സമർപ്പിക്കുന്നത്. അടിമാലി, കോതമംഗലം, കുറുപ്പംപടി, കാലടി കോടതികളിൽ 18 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഒളിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി കൂടി അന്വോഷണ സംഘത്തിനു മുന്നിൽ എത്തുന്നതോടെ കേസ് പുതിയ വഴിതിരിവിൽ ആകുമെന്ന് വിലയിരുത്തപ്പെടുന്നത്.