ISRAEL-IRAN| ‘അവസരം ലഭിച്ചിരുന്നെങ്കില്‍ ഖമേനിയെ കൊല്ലുമായിരുന്നു’: ഇസ്രായേല്‍ പ്രതിരോധ മന്ത്രി

Jaihind News Bureau
Friday, June 27, 2025

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിനിടയില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഇസ്രായേല്‍ വധിക്കുമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. ഖമേനിയെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും എന്നാല്‍ അതിനുള്ള അവസരമുണ്ടായിരുന്നില്ല എന്നും കാറ്റ്‌സ് തുറന്നടിച്ചു. ഇസ്രായേല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാറ്റ്‌സിന്റെ വെളിപ്പെടുത്തല്‍.

‘തന്നെ വധിക്കാന്‍ ശ്രമം നടക്കുമെന്ന് ഖമേനിക്ക് അറിയാമായിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് നേതാക്കള്‍ക്ക് പകരമായി നിയമിച്ച കമാന്‍ഡര്‍മാരുമായുളള ബന്ധം വിച്ഛേദിച്ച് അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു’-കാറ്റ്സ് പറഞ്ഞു. ഇറാന്‍ വീണ്ടും ആണവ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കില്‍ അവര്‍ക്കെതിരെ വീണ്ടും ആക്രമണം നടത്താന്‍ ട്രംപില്‍ നിന്ന് ‘പച്ചക്കൊടി’ ലഭിച്ചിട്ടുണ്ടെന്നും ഇറാന്‍ ആ സാഹസത്തിന് മുതിരില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഇസ്രയേല്‍ കാറ്റ്സ് കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ നീണ്ടുനിന്ന ഇറാന്‍- ഇസ്രായേല്‍ യുദ്ധം അവസാനിച്ചിട്ടും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി എവിടെയെന്ന് ചോദ്യത്തിന് ഇനിയും ഉത്തരമില്ല. കഴിഞ്ഞ ദിവസം ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലെ അവതാരകന്‍ ഖമേനിയുടെ ആര്‍ക്കൈവ്സ് ഓഫീസിലെ ഉദ്യോഗസ്ഥനായ മെഹ്ദി ഫസേലോട് ചോദിച്ചതും ഇതേക്കുറിച്ചായിരുന്നു. ആയത്തുള്ള ഖമേനി എവിടെയെന്ന് ചോദ്യത്തിന് അദ്ദേഹത്തിനും കൃത്യമായ ഉത്തരമില്ല. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഖമേനിയെ ലക്ഷ്യമിട്ടിരുന്നതായി സൂചനയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ വെളിപ്പെടുത്തല്‍.