തിരുവനന്തപുരം: ഹൈടെക്ക് സ്കൂൾ പദ്ധതി ഉപയോഗിച്ച് സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസ് നിഷേപം സമാഹരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. ലൈഫ് പദ്ധതി പോലെ ഹൈടെക് സ്‌കൂള്‍ നവീകരണ പദ്ധതിയേയും സ്വര്‍ണ്ണക്കടത്തിന് മറയാക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹെടെക് സ്‌കൂള്‍ നവീകരണം, ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതി, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ വാങ്ങലുകളും ഇടപാടുകളും വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും വിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
കാലാവധി കഴിഞ്ഞതും ഇ-വേസ്റ്റ് കാറ്റഗറിയിൽ വരുന്ന ഉപകരണങ്ങളാണ് ഹൈടെക്ക് സ്കൂൾ പദ്ധതിയുടെ പേരിൽ വാങ്ങിയത്. ഇതിനെ കുറിച്ച് തടസ്സവാദം ഉന്നയിച്ച ഫിനാൻസ് ഓഫിസറെ മറികടന്ന് ഐ.റ്റി സെക്രട്ടറി ശിവശങ്കർ അധ്യക്ഷനായ സമിതി ഇതിനെ ഓവർ റൂള്‍ ചെയ്യുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.