ഉയർന്ന യോഗ്യതകളുള്ള ഉദ്യോഗാർഥികളെ തഴഞ്ഞു ; എം.ബി രാജേഷിന്‍റെ ഭാര്യക്ക് സംസ്കൃത സർവകലാശാലയിൽ വഴിവിട്ട് നിയമനം ; ഗവർണർക്ക് പരാതി

Jaihind News Bureau
Thursday, February 4, 2021

 

തിരുവനന്തപുരം : ഉയർന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാർഥികളെ മറികടന്ന് സംസ്കൃത സർവകലാശാലയിൽ എക്സ് എം.പി എം. ബി. രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിക്ക് അസിസ്റ്റന്‍റ് പ്രൊഫസർ ഇന്‍റർവ്യൂവിൽ ഒന്നാം റാങ്ക്. വിവാദങ്ങളെതുടർന്ന് എ.എന്‍ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹന ഷംസീറിന് കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം നൽകുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജേഷിന്‍റെ ഭാര്യയ്ക്ക്   മലയാള വിഭാഗത്തിൽ  നിയമനം നൽകിയിരിക്കുന്നത്.

ഉയർന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായന പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് രാജേഷിന്‍റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയിൽ ഒന്നാം റാങ്ക് നൽകിയത്. ഗവ: കോളേജുകളിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇൻറർവ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ 212-ാം റാങ്ക് ലഭിച്ച രാജേഷിന്‍റെ ഭാര്യക്ക്, പി.എസ്.സിയുടെ അതേ റാങ്ക് പട്ടികയിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളെ മറികടന്നാണ് ഒന്നാം റാങ്ക് നൽകിയത്.

സർവകലാശാലകളിൽ സിപിഎം അനുഭാവികളെയും ബന്ധുക്കളെയും നിയമിക്കുന്നുവെന്ന ആക്ഷേപം വ്യാപകമാണ്. രാജേഷിന്റെ ഭാര്യ നിനിതയ്ക്ക് നിയമനം നൽകിയതിന് സമാനമായാണ് കെ.കെ. രാഗേഷ് എം.പിയുടെ ഭാര്യ പ്രിയ വർഗീസിനെ സ്റ്റുഡന്‍റ്സ് ഡീനായി കണ്ണൂർ സർവകലാശാലയിലും, പി. രാജീവ്‌ എക്സ് എം.പി യുടെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്‍റ് പ്രൊഫസറായി കൊച്ചിയിലും  എക്സ് എം.പി പി.കെ ബിജുവിന്‍റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്‍റ് പ്രൊഫസറായി കേരളയിലും നിയമിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

കാലിക്കറ്റ്‌ സർവകലാശാലയിലെ സീനിയർ പ്രൊഫസർമാരുൾപ്പെട്ട ഇന്റർവ്യൂ ബോർഡ് യോഗ്യതകളുടെ അടിസ്ഥാനത്തിൽ മറ്റൊരു ഉദ്യോഗാർർഥിനിക്കായിരുന്നു ഒന്നാം റാങ്ക് ശുപാർശ ചെയ്തതെന്നും എന്നാൽ ബാഹ്യസമ്മർദത്തിന്‍റെ പേരിൽ അവരെ രണ്ടാം സ്ഥാനത്തേക്ക് തഴഞ്ഞാണ് എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്നും ഈ നിയമന തിരിമറി യെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി എം.ഷാജിർഖാനും ഗവർണർക്ക് നിവേദനം നൽകി.