
കേരളം വിധിയെഴുതി. 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 78.20 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വോട്ടിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് അനുകൂലമാകുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.
2021-ലെ 74.06 ശതമാനത്തെ മറികടന്നുകൊണ്ടാണ് ഇത്തവണ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഇരച്ചെത്തിയത്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പോളിംഗ് 80 ശതമാനവും കടന്നു.
വയോധികരും നവാഗത വോട്ടർമാരും ഒരുപോലെ ബൂത്തുകളിലേക്ക് എത്തിയത് ഇത്തവണ ശ്രദ്ധേയമായി. ബൂത്തുകളിലെ ഈ വലിയ തിരക്ക് സംസ്ഥാനത്ത് ഒരു ഭരണമാറ്റത്തിന്റെ സൂചനയാണെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
ഉയർന്ന പോളിംഗ് യുഡിഎഫ് തരംഗമാണ് വ്യക്തമാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, ബിജെപി ഇത്തവണയും കേരളത്തിൽ ക്ലച്ച് പിടിക്കില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. നേരത്തെ, നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.