കനത്ത മഴ തുടരുന്നു; കൊച്ചിയില്‍ വന്‍ നാശനഷ്ടം, ദുരിതാശ്വാസ ക്യാമ്പില്‍ 54 പേർ

Jaihind Webdesk
Wednesday, July 17, 2024

 

കൊച്ചി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്ന് കൊച്ചിയില്‍ രണ്ട് വീടുകൾ പൂ൪ണമായും 71 വീടുകൾ ഭാഗികമായും തക൪ന്നു. ആലുവ, പറവൂ൪ എന്നീ താലൂക്കുകളിലെ വീടുകളാണ് പൂ൪ണമായും തക൪ന്നത്. 54 പേരാണ് നിലവില്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. പറവൂർ താലൂക്കിൽ കുറ്റിക്കാട്ടുകര ഗവണ്‍മെന്‍റ് സ്കൂളിലാണ് ക്യാമ്പ് പ്രവ൪ത്തിക്കുന്നത്. 12 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്.

കുമ്പളങ്ങിയിൽ രണ്ട് വീടുകൾ ഭാഗികമായി തക൪ന്നു. മട്ടാഞ്ചേരിയിൽ ലീസ് ഭൂമിയിൽ നിൽക്കുന്ന പഴക്കമേറിയ ഇരുനില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണു. മൂവാറ്റുപുഴ താലൂക്കിൽ 16 വീടുകളാണ് ഭാഗികമായി തക൪ന്നത്. മൂന്ന് വീടുകളുടെ സംരക്ഷണ ഭിത്തിക്കു ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ആലുവ താലൂക്കിൽ ആറ് വീടുകള്‍ ഭാഗികമായി തക൪ന്നു. പാറക്കടവിൽ ഒരു വീട് പൂ൪ണമായി തക൪ന്നു. പാറക്കടവില്‍ ചുഴലിക്കാറ്റിൽ ജാതി, റബ്ബർ, തെങ്ങ്, വാഴയടക്കം നിരവധി വിളകൾ മറിഞ്ഞു വീണു വൻ നാശനഷ്ടമുണ്ടായി. വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഒടിഞ്ഞു വീണിട്ടുണ്ട്. കോതമംഗലം താലൂക്കിൽ മൂന്ന് വീടുകൾ ഭാഗികമായി തക൪ന്നു.