
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണ്. വസന്തകാലത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള ‘സരായാത്’ സീസൺ ആരംഭിച്ചതോടെയാണ് കാലാവസ്ഥയിൽ ഈ മാറ്റം പ്രകടമായതെന്ന് അധികൃതർ വ്യക്തമാക്കി. മാർച്ച് പകുതിയോടെ ആരംഭിച്ച് മേയ് ആദ്യവാരം വരെ നീളുന്ന ഈ സീസൺ, പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പേരുകേട്ടതാണ്.
വരും ദിവസങ്ങളിലും യുഎഇയിൽ കാലാവസ്ഥ പ്രതികൂലമായി തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) റിപ്പോർട്ട്. ശക്തമായ കാറ്റ്, ഇടിമിന്നൽ, ചിലയിടങ്ങളിൽ ആലിപ്പഴ വർഷം എന്നിവയ്ക്കും സാധ്യതയുണ്ട്. മാർച്ച് 27 വരെ ഈ സ്ഥിതി തുടരാൻ സാധ്യതയുള്ളതിനാൽ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പെട്ടെന്നുണ്ടാകുന്ന കാറ്റും കാഴ്ചപരിധി കുറയുന്ന സാഹചര്യവും കണക്കിലെടുത്ത് റോഡ് യാത്രക്കാർ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
അൽ ദഫ്രയിൽ നിന്നാരംഭിച്ച മഴ ക്രമേണ അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിച്ചിരിക്കുകയാണ്. ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലും മഴയെത്തിയിട്ടുണ്ട്. ഇന്ന് വടക്കുകിഴക്ക് മേഖലകളിലേയ്ക്കും തീരപ്രദേശങ്ങളിലേയ്ക്കും നീങ്ങാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. രാത്രിയോടെ മഴയുടെ തീവ്രത കുറയാനും സാദ്ധ്യതയുണ്ട്.
നാളെ രാവിലെ മഴയ്ക്ക് ചെറിയ ശമനമുണ്ടാകുമെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും ശക്തിപ്രാപിക്കും. ശേഷം വെള്ളിയാഴ്‌ചവരെ നീണ്ടുനിൽക്കും. പടിഞ്ഞാറൻ തീരങ്ങളിൽ ആരംഭിക്കുന്ന മഴ ഉൾനാടൻ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുമെന്നാണ് അറിയിപ്പ്. തുടർച്ചയായ മഴയ്ക്ക് പകരം ഇടവിട്ടുള്ള മഴയായിരിക്കും ലഭിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.