VD SATHEESAN| ആരോഗ്യകേരളം വെന്‍റിലേറ്ററില്‍; യഥാര്‍ത്ഥ ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനെന്ന് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Sunday, June 29, 2025

ആരോഗ്യ മന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മെഡിക്കല്‍ കോളേജുകളില്‍ വന്‍ പ്രതിസന്ധി. ആരോഗ്യരംഗം വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. മരുന്ന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ല. മരുന്ന്, ഉപകരണ ക്ഷാമം എന്നിവ നിയമസഭയില്‍ പ്രതിപക്ഷം നിരന്തരം ചൂണ്ടിക്കാട്ടിയിരുന്നു. മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സമാന അവസ്ഥ. പി.ആര്‍ ഏജന്‍സിയെ വെച്ച് നടത്തുന്ന പ്രചരണമല്ല ആരോഗ്യമേഖലയെന്ന് സര്‍്ക്കാരും മന്ത്രിയും മനസ്സിലാക്കണം. യതാര്‍ത്ഥ ആരോഗ്യ കേരളത്തിന്റെ സിസ്റ്റം മുഴുവന്‍ നശിച്ചു പോയെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് മരണങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. അത് ശരിവയ്ക്കും വിധം മറച്ചുവെച്ച 27,000 മരണങ്ങളാണ് പുറത്തു വന്നത്. യഥാര്‍ത്ഥത്തില്‍ ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിനാണ്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കുന്നതും പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കുന്നതും ആരോഗ്യ വകുപ്പിന്റെ വീഴ്ചകളാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നല്‍കിയ സംഭാവനകള്‍ കൊണ്ട് സമ്പന്നമായിരുന്നു കേരളത്തിന്റെ ആരോഗ്യ രംഗം. ഇപ്പോള്‍ മെച്ചപ്പെടുത്താന്‍ പോലും മന്ത്രി ശ്രമിക്കുന്നില്ല. ആരോഗ്യ മന്ത്രിയല്ല ഭരിക്കുന്നത്. മറ്റാളുകളുടെ നിയന്ത്രണത്തിലാണ് മന്ത്രിയുടെ ഓഫീസ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ആരോഗ്യകേരളം അവതാളത്തിലായി വെന്റിലേറ്ററില്‍ കിടക്കുകയാണ്. ആരോഗ്യകേരളത്തെ രക്ഷിക്കുന്നതിനായി യുഡിഎഫിന്റെ ഹെല്‍ത്ത് കമ്മീഷന്‍ നിലവില്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് ഹെല്‍ത്ത് കോണ്‍ക്ലേവ് ജൂലൈയില്‍ തന്നെ ചേര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തലോടെ പ്രതിപക്ഷം നിരന്തരം നിയമസഭയിലടക്കം ഉന്നയിച്ച മരുന്ന ക്ഷാമം അടക്കമുള്ള കാര്യങ്ങള്‍ സത്യമാണെന്ന് പുറത്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.