Hamas accepts 60-day ceasefire in Gaza| ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍; ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍

Jaihind News Bureau
Tuesday, August 19, 2025

യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള നിര്‍ദ്ദിഷ്ട കരാര്‍ അംഗീകരിച്ചതായി പലസ്തീന്‍ ഭീകര സംഘടനയായ ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

ഈജിപ്ഷ്യന്‍, ഖത്തര്‍ മധ്യസ്ഥര്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നീക്കം. ഇസ്രായേലിന്റെ കനത്ത കര ആക്രമണം ഭയന്ന് ഗാസ നഗരത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പലസ്തീനികള്‍ വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്ത പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. ഇത് ‘അവസാന ശ്രമം’ ആയിരിക്കാമെന്ന് കെയ്റോയിലെ ഹമാസ് നേതാക്കളുമായി ബന്ധമുള്ള ഒരു സ്രോതസ്സ് വെളിപ്പെടുത്തി.

എല്ലാ ബന്ദികളെയും വിട്ടയക്കുകയും ഹമാസ് ആയുധം താഴെ വെക്കുകയും ചെയ്താല്‍ മാത്രമേ ശത്രുത അവസാനിപ്പിക്കൂ എന്ന നിലപാടാണ് ഇസ്രായേല്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ആയുധം വെക്കില്ലെന്ന് ഹമാസ് പ്രഖ്യാപിക്കുകയും ചെയ്തു. ഗാസ നഗരം ഹമാസിന്റെ അവസാന വലിയ ശക്തികേന്ദ്രമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, ഗാസയുടെ 75 ശതമാനവും ഇസ്രായേലിന്റെ നിയന്ത്രണത്തിലായതിനാല്‍, ഒരു വലിയ സൈനിക നീക്കം ശേഷിക്കുന്ന ബന്ദികളുടെ ജീവന് അപകടമുണ്ടാക്കുമെന്നും, അത് സൈനികരെ നീണ്ടുനില്‍ക്കുന്ന ഗറില്ലാ യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ജൂലൈ മാസത്തിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ഇരു കൂട്ടരും പരസ്പരം പഴിചാരിയിരുന്നു.

2023 ഒക്ടോബര്‍ 7-നാണ് യുദ്ധം ആരംഭിച്ചത്. ഹമാസ് ഭീകരര്‍ തെക്കന്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി 1,200 പേരെ കൊല്ലുകയും 251 ബന്ദികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രായേല്‍ നടത്തിയ വ്യോമ-കര യുദ്ധത്തില്‍ 61,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ആരോഗ്യ മന്ത്രാലയം പറയുന്നു.

കൂടാതെ, പോഷകാഹാരക്കുറവും പട്ടിണിയും കാരണം കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പലസ്തീനികള്‍ കൂടി മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം ഈ കാരണങ്ങളാല്‍ മരിച്ചവരുടെ എണ്ണം 263 ആയി ഉയര്‍ന്നു. ഇതില്‍ 112 കുട്ടികളും ഉള്‍പ്പെടുന്നു.