പഹല്‍ഗാമില്‍ സുരക്ഷാ ഏജന്‍സികളും ഭീകരരും തമ്മില്‍ വെടിവെയ്പ്പ്

Jaihind News Bureau
Monday, April 28, 2025

ജമ്മുകശ്മീരിലെ  പഹല്‍ഗാമില്‍ ഭീകരരും സുരക്ഷാ ഏജന്‍സികളും തമ്മില്‍ വെടിവെയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്.
കുല്‍ഗാം വനമേഖലയില്‍ വച്ചാണ് വെടിവെയ്പ്പുണ്ടായത്. സൈനികര്‍ക്ക്  നേരെ വെടിയുതിര്‍ത്ത ഭീകരരെ സൈന്യം ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് സമീപത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ദക്ഷിണകശ്മീരില്‍ തന്നെയാണ് ഭീകരര്‍ എന്നാണ് സുരക്ഷാ ഏജന്‍സികളുടെ അനുമാനം. പഹല്‍ഗാം ആക്രമണം നടത്തിയ നാല് ഭീകരര്‍ക്കായുള്ള  വ്യാപകമായ  തിരച്ചില്‍ കശ്മീര്‍ താഴ്വരയില്‍ നടക്കുന്നുണ്ട്. പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ആക്രമിച്ചതിന് ശേഷം അവിടെനിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ ഭീകരര്‍ കൊണ്ടുപോയതായാണ് വിവരം. സിആര്‍പിഎഫും സൈന്യവും ജമ്മുകശ്മീർ  പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. തദ്ദേശവാസികളില്‍ നിന്നും വിവിധ സുരക്ഷാ ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടക്കുന്നത്. അനന്ത്‌നാഗിലെ  ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍ വച്ചാണ് ആദ്യം ഭീകരരെ കണ്ടത്. തുടര്‍ന്ന് കുല്‍ഗാം വനമേഖലയില്‍ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. പക്ഷെ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം ഭീകരര്‍ വനമേഖലയിലേക്ക് കടക്കുകയായിരുന്നു.

ത്രാല്‍ മലനിരകളില്‍ വച്ച്  ഇവരെ സുരക്ഷാസേന വീണ്ടും കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനമായി ഇവരെ കൊക്കെമാര്‍ഗ് മേഖലയിലാണ് കണ്ടെത്തിയതെന്നും വിവരമുണ്ട്. നിലവില്‍ ഈ പ്രദേശത്ത് തന്നെ ഭീകരര്‍ ഉണ്ടെന്നാണ് അനുമാനം. ഇതിനിടെ ഭീകരര്‍ കശ്മീരിലെ  ഒരു വീട്ടില്‍ ഭക്ഷണം കഴിക്കാനായി എത്തിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. പോലീസും സൈന്യവും എത്തുന്നതിന് മുമ്പ് ഇവര്‍ ഭക്ഷണവുമായി കടന്നുകളഞ്ഞതായാണ് വിവരം. ദക്ഷിണകശ്മീരില്‍ നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനുള്ള ശ്രമമാണ് ഭീകരരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.