‘രാജ്യത്തെ ജനങ്ങള്‍ മരണത്തെ മുഖാമുഖം കാണുമ്പോള്‍ നമ്മുടെ ജനസേവകന്‍ ഒരു ഏകാധിപതിയായി’ ; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുജറാത്തി പത്രം

Jaihind Webdesk
Monday, May 10, 2021

രാജ്യത്ത് കൊവിഡ് മഹാമാരിയുടെ കുതിപ്പില്‍ പ്രാണവായുവില്ലാതെ ജനങ്ങളുടെ ജീവന്‍ നഷ്ടമാകുമ്പോഴും നിഷ്ക്രിയത്വം അവലംബിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്വന്തം നാട്ടിലെ ദിനപത്രം. കൊവിഡ് മഹാമാരി മരണം വിതയ്ക്കുന്നതിനിടയിലും മോദി തന്‍റെ സ്വപ്‌നപദ്ധതിയായ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടില്‍ മുഴുകിയിരിക്കുകയാണെന്ന വാര്‍ത്തയാണ് ഗുജറാത്ത് സമാചാര്‍ തലക്കെട്ടായി നല്‍കിയിരിക്കുന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ ഭാഷാദിനപത്രമാണിത്. പ്രധാനമന്ത്രി 22,000 കോടിയുടെ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിന്‍റെ തിരക്കിലാണ് എന്ന തലക്കെട്ടിന് മുകളിലായി ഇപ്പോഴും നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയുടെ ചിത്രങ്ങളുണ്ട്.

ഇന്ത്യക്കാര്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ ആടിയുലയുമ്പോള്‍ നമ്മുടെ പൊതുജനസേവകന്‍ ഒരു സ്വേച്ഛാധിപതിയായി മാറി. റോം കത്തിയെരിയുമ്പോള്‍ നീറോ വീണ വായിക്കുകയായിരുന്നു. ‘ഫക്കീര്‍’ കൊറോണക്കിടയില്‍ തനിക്ക് വേണ്ടി ആയിരം കോടികളുടെ ഒരു വീട് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹം സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ തിരക്കിലാണ്. – ഗുജറാത്ത് സമാചാറില്‍ പറയുന്നു.

പശ്ചിമബംഗാള്‍ ദിനപത്രമായ ദ ടെലഗ്രാഫും പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന വാര്‍ത്തയാണ് ഏറ്റവും പ്രാധാന്യത്തോടെ നല്‍കിയത്. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞു, തിരിഞ്ഞുനോക്കുക, രാജ്യത്തെ കാണുക’ എന്ന തലക്കെട്ടിനൊപ്പം മോദിറാലിക്കിടെ അണികളെ കൈകൂപ്പി കാണിക്കുന്നു ചിത്രവുമുണ്ട്.

അബദ്ധങ്ങള്‍ ഏറ്റെടുക്കുക, നേതൃത്വം നല്‍കുക.

‘നെഹ്‌റു നിര്‍മ്മിച്ചെടുത്ത സംവിധാനങ്ങളോട് നന്ദി പറയുക’.

‘മണ്‍പാദങ്ങളുള്ള ദൈവം, കൈയില്‍ രക്തം’ – തുടങ്ങിയ ഉപ തലക്കെട്ടുകളിലൂടെയും ദ ടെലഗ്രാഫ് രൂക്ഷവിമർശനം ഉന്നയിക്കുന്നു.

രാജ്യത്തിന് ഇപ്പോള്‍ ആവശ്യം പ്രാണവായുവാണെന്നും മോദിക്കായുള്ള ഭവനപദ്ധതിയല്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. 20,000 ലേറെ കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ  രൂക്ഷ വിമർശനം.