കൂടെ താമസിക്കുന്നതില്‍ വിരോധം; കൊച്ചുമകന്‍ മുത്തശ്ശിയെ കൊന്നു

Jaihind News Bureau
Wednesday, May 21, 2025

കണ്ണൂര്‍ പയ്യന്നൂരില്‍ കൊച്ചു മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മണിയറ കാര്‍ത്യായനി അമ്മ (88) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 മണിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം. മക്കള്‍: ലീലാവതി, ഗംഗന്‍. ഇക്കഴിഞ്ഞ 11 ന് ഉച്ചക്ക് 2.10 മണിക്കാണ് കേസിനാസ്പദമായസംഭവം. വീട്ടില്‍ താമസിക്കുന്ന വിരോധത്തില്‍ മുത്തശ്ശിയെ തടഞ്ഞുവെച്ച് കൈ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും തള്ളി നിലത്തിടുകയും ചെയ്തുവെന്ന വയോധികയെ പരിചരിക്കുന്ന ഹോം നഴ്‌സ്
ഉദയഗിരി തെമ്മാര്‍ക്കാട് സ്വദേശിനി അമ്മിണി രാധാകൃഷ്ണന്റെ പരാതിയിലാണ് പയ്യന്നൂര്‍ കണ്ടങ്കാളിയിലെ ലീലാവതിയുടെ മകന്‍ റിജുവിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിനടുത്ത് ഹോം നഴ്‌സായി താമസിച്ച് ജോലി ചെയ്തുവരുന്ന പരാതിക്കാരി, വീട്ടില്‍ വെച്ച് പരിചരിച്ചു ശുശ്രൂഷിച്ചുവരുന്ന വയോധികയെ പ്രതി, കൂടെ താമസിക്കുന്നതിലുള്ള വിരോധത്താല്‍ തടഞ്ഞുവെച്ച് അടിച്ചു പരിക്കേല്‍പ്പിക്കുകയും പിടിച്ചു തള്ളി നിലത്തിടുകയും ചെയ്തുവെന്നാണ് പറയുന്നത്. മുത്തശ്ശിയെ ക്രൂരമായി മര്‍ദ്ദിച്ച കൊച്ചുമകന്‍ താമസിക്കുന്ന വീടിന്റെ ജനല്‍ഗ്ലാസും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും അടിച്ചു തകര്‍ത്ത സംഭവവുമുണ്ടായി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി റിജുവിന്റെ കെ എല്‍ 59 എസ് .8712 നമ്പര്‍ ആള്‍ട്ടോകാറും വീടിന്റെ ജനല്‍ഗ്ലാസും പുറത്തേക്കുള്ള കുടിവെള്ള പൈപ്പുമാണ് തകര്‍ത്തത്.