ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയായെന്ന സര്‍ക്കാരിന്‍റെ അവകാശവാദം തെരഞ്ഞെടുപ്പ് പ്രചരണ സ്റ്റണ്ടാണെന്ന് കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എംഎല്‍എ. പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത് രണ്ടര ലക്ഷം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്നാണ്. എന്നാല്‍ ഈ അവകാശവാദം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നിയമസഭയില്‍ പൂര്‍ത്തിയായ വീടുകളുടെ പഞ്ചായത്ത് തിരിച്ച കണക്ക് ചോദിച്ചിട്ട് ‘വിവരം ശേഖരിച്ചു വരുന്നു’ എന്നാണ് ഉത്തരം. ഉത്തരം എന്തിനാണ് മറച്ചു വയ്ക്കുന്നതെന്നും രണ്ടര ലക്ഷം വീട് പൂര്‍ത്തിയാകണമെങ്കില്‍ ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 250 വീട് എങ്കിലും പൂര്‍ത്തിയായിരിക്കണമെന്നും അദ്ദേഹം പറയുന്നു. ഇതോടൊപ്പം, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഇന്ദിര ആവാസ് യോജനയിലെ 2,75,038 വീടുകള്‍ ഉള്‍പ്പെടെ 4,55,170 വീടുകള്‍ പൂര്‍ത്തിയായെന്ന യാഥാര്‍ത്ഥ്യം ഇടതു മുന്നണിക്ക് നിഷേധിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം രേഖകള്‍ ചൂണ്ടിക്കാട്ടി വിശദീകരിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :
ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയായെന്ന സര്‍ക്കാരിന്‍റെ അവകാശവാദം തെരഞ്ഞെടുപ്പ് പ്രചരണ സ്റ്റണ്ടാണ് . പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത് രണ്ടര ലക്ഷം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്നാണ്. ഈ അവകാശവാദം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. നിയമസഭയില്‍ പൂര്‍ത്തിയായ വീടുകളുടെ പഞ്ചായത്ത് തിരിച്ച കണക്ക് ചോദിച്ചിട്ട് ‘വിവരം ശേഖരിച്ചു വരുന്നു’ എന്നാണ് ഉത്തരം. എന്തിന് ഉത്തരം മറച്ചു വയ്ക്കുന്നു?. രണ്ടര ലക്ഷം വീട് പൂര്‍ത്തിയാകണമെങ്കില്‍ ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 250 വീട് എങ്കിലും പൂര്‍ത്തിയായിരിക്കണം. പല പഞ്ചായത്തിലും 100-ല്‍ താഴെ വീടുകളാണ് പൂര്‍ത്തിയായത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഇന്ദിര ആവാസ് യോജനയിലെ 2,75,038 വീടുകള്‍ ഉള്‍പ്പെടെ 4,55,170 വീടുകള്‍ പൂര്‍ത്തിയായെന്ന യാഥാര്‍ത്ഥ്യം ഇടതു മുന്നണിക്ക് നിഷേധിക്കാന്‍ സാധിക്കില്ല. 2017 മെയ് 16-ന് 4003-ാം നമ്പര്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് സി.പി.എമ്മിന്‍റെ എം.എല്‍.എ. അയിഷാ പോറ്റിക്ക് നിയമസഭയില്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഉത്തരത്തില്‍ ഇങ്ങനെ പറയുന്നു.
“2011-12 മുതല്‍ 15-16 വരെ (അതായത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത്) സംസ്ഥാനത്ത് ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ 2,94,670 വീടുകള്‍ അനുവദിക്കുകയും ഇതില്‍ 2,75,038 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 19,632 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു”. ഇത് ഇന്ദിരാ ആവാസ് യോജനയിലെ മാത്രം കണക്കാണ്. ഇതിന് പുറമെ മുന്‍ വര്‍ഷങ്ങളില്‍ പൂര്‍ത്തിയാകാതെ കിടന്ന 91,929 വീടുകളും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. കൂടാതെ പട്ടിക വര്‍ഗ്ഗ വകുപ്പ് 38,309 വീടുകളും പട്ടികജാതി വകുപ്പ് 24,141 വീടുകളും നഗരസഭകള്‍ സ്വന്തമായി 12,938 വീടുകളും കോര്‍പ്പറേഷന്‍ സ്വന്തമായി 12,815 വീടുകളും ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ആകെ 4,55,170 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഫിഷറീസ് വകുപ്പ് അനുവദിച്ച വീടുകള്‍ കൂട്ടാതെയാണ് ഈ കണക്ക്.
ഒരു വീടിന് ഐ.എ.വൈ പദ്ധതിയില്‍ അച്ചുതാനന്ദന്‍റെ കാലത്ത് പൊതു വിഭാഗത്തില്‍ 75,000 രൂപയായിരുന്നത് 2 ലക്ഷം രൂപയായും എസ്.സി./എസ്.ടി. വിഭാഗത്തിന് ഒരു ലക്ഷം രൂപയായിരുന്നത് രണ്ടര ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. പിന്നീട് എസ്.ടി./എസ്.ടി. വിഭാഗത്തിന്‍റെ വിഹിതം മൂന്നു ലക്ഷമായും വര്‍ദ്ധിപ്പിച്ചു. ഇതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ട്രാക് റിക്കാര്‍ഡ്. നിയമസഭയില്‍ പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ നല്‍കിയ ഉത്തരങ്ങൾ ഇത് ശരിവയ്ക്കും
https://www.facebook.com/kc.joseph.756/posts/858208588296440