അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട് സർക്കാരിന്‍റെ പ്രതികാര നടപടി

Jaihind News Bureau
Friday, February 28, 2020

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തിയ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട് സർക്കാരിന്‍റെ പ്രതികാര നടപടി.
സോഷ്യൽ ഓഡിറ്റ് സൊസൈറ്റി ഡയറക്ടർ ഡോ. എബി ജോർജിനെയാണ് കാലാവധി കഴിയും മുൻപ് സർക്കാർ നീക്കിയത്. സോഷ്യല്‍ ഓഡിറ്റ് ഭരണസമിതിയുടെ അനുമതിയില്ലാതെ എബി ജോര്‍ജിനെ നീക്കിയത് ചട്ടലംഘനമാണെന്നും ആക്ഷേപമുണ്ട്.

കാലവധി കഴിയും മുൻപാണ് തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് എബി ജോര്‍ജിനെ കിലയിലേക്ക് മടക്കിയയച്ച് ഉത്തരവിറങ്ങിയത്. തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് പ്രാദേശികതലത്തില്‍ നടന്ന വ്യാപക ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് സർക്കാരിന്‍റെ പ്രതികാര നടപടി. സോഷ്യല്‍ ഓഡിറ്റ് ഭരണസമിതിയുടെ അനുമതിയില്ലാതെ ഡയറക്ടറെ നീക്കിയത് ചട്ടലംഘനമാണെന്നും ആക്ഷേപമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കേ രാഷ്ട്രീയസമ്മര്‍ദങ്ങളുടെ ഫലം കൂടിയാണ് എബി ജോര്‍ജിന്‍റെ സ്ഥാനചലനം. സുതാര്യമായി ഓഡിറ്റിങ്ങ് നടത്തിയതോടെ തൊഴിലുറപ്പിന്‍റെ പേരിൽ നടക്കുന്ന വൻ ക്രമക്കേടുകൾ പുറത്തു വന്നിരുന്നു. ക്രമക്കേടിനു കൂട്ടുനിന്ന ഭരണ സമിതകൾക്കു നേരേയും വിമർശനം ഉയർന്നു.

ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ളവരെയും തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കളെയും ഓഡിറ്റര്‍മാരായി നിയമിച്ചതും എബി ജോര്‍ജിനെ തിരായ അപ്രീതിക്കു കാരണമായി. തുടര്‍ന്ന് ഡിസംബര്‍ നാലിന് എബി ജോര്‍ജിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഭരണസമിതിയുടെ അനുമതി വാങ്ങാതെയിറക്കിയ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞ പതിനെട്ടാംതീയതി റദ്ദാക്കി. എന്നാല്‍ ഡയറക്ടറെ നീക്കുന്ന കാര്യം ജനുവരി 18ന് ചേര്‍ന്ന ഭരണസമിതിയെ അറിയിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ഇറങ്ങിയ പുതിയ ഉത്തരവ്.

അക്കൗണ്ടന്‍റ് ജനറല്‍ എസ്.സുനില്‍രാജ് എതിര്‍ത്തതിനാല്‍ ഡയറക്ടറെ നീക്കുന്നതിന് ഭരണസമിതി നേരത്തേ അനുമതി നല്‍കിയിരുന്നില്ല. എന്നാൽ
തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ വിശദീകരണം തികച്ചും വിചിത്രമാണ്. കിലയില്‍ എബി ജോർജിന്‍റെ സേവനം ഈ ഘട്ടത്തിൽ അനുവാര്യമാണെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ വാദം.