തിരുവനന്തപുരം : വിവാദമായ വനം കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. മുട്ടില്‍ മരംമുറി ഉള്‍പ്പെടെയുള്ളവയിലെ സര്‍ക്കാർ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ചോദ്യോത്തരവേള ബഹിഷ്കരിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്ക്.
ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മുന്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥർക്കുമെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം എന്ന പ്രതിപക്ഷ ആവശ്യം വനംമന്ത്രി നിരസിച്ചു. മുഴുവന്‍ പ്രതികളെയും രക്ഷപ്പെടുത്താനും പാവപ്പെട്ട കര്‍ഷകരെയും ആദിവാസികളെയും കേസില്‍ കുടുക്കാനുമുള്ള സർക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് വാക്കൌട്ട് ചെയ്യുന്നതായി പ്രതിപക്ഷനേതാവ് സഭയില്‍ അറിയിച്ചു.