കൊവിഡ് മഹാമാരിയുടെ സന്ദർഭത്തിലും കർഷകരെ കാർഷിക ബില്ലിലൂടെ ദ്രോഹിക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. കോർപറേറ്റ് സുഹൃത്തുക്കളെ സഹായിക്കാൻ ജനാധിപത്യ ചർച്ചകൾ നിഷേധിച്ചാണ് ബില്ലുകൾ പാസാക്കിയത്. 250 ഓളം കർഷക സംഘടനകളാണ് രാഷ്ട്രീയ വ്യത്യസ്തമില്ലാതെ ബില്ലുകൾക്ക് എതിരെ പ്രതിഷേധിക്കുന്നത്. താങ്ങുവില എടുത്തുകളയുന്നതും, കാർഷിക ഉൽപാദന മാർക്കറ്റ് കമ്മിറ്റികളെ ഇല്ലാതാക്കുന്നതുമാണ് ബില്ലുകൾ.
കാർഷിക ബില്ലുകൾക്ക് എതിരായ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ രാജ്ഭവൻ മാർച്ച് തിങ്കളാഴ്ച നടക്കും. കർഷക വിരുദ്ധ ബില്ലുകൾ സംബന്ധിച്ച് ഗവർണർക്ക് നേതാക്കൾ മെമ്മോറാണ്ടം സമർപ്പിക്കും. ഗാന്ധി ജയന്തി ദിനത്തിൽ കിസാൻ-മസ്ദൂർ ബച്ചാവോ ദിവസ് ആചരിക്കും.