വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ഐസിഡിഎസ് ജീവനക്കാരുടെ ശമ്പളം തടഞ്ഞ് സർക്കാർ; വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും

Jaihind Webdesk
Tuesday, May 21, 2024

 

തിരുവനന്തപുരം: ഐസിഡിഎസ് (ICDS) ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് സർക്കാർ. വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന 3600 ലേറെ വരുന്ന ഐസിഡിഎസ് സ്കീം ജീവനക്കാരുടെ ശമ്പളമാണ് തടഞ്ഞത്. ട്രഷറി ഡയറക്ടർ ജില്ലാ സബ് ട്രഷറികൾക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നൽകി. ഉത്തരവിന്‍റെ മറവിൽ വരും ദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങും. ശമ്പളം തടഞ്ഞ ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്ത് ഐസിഡിഎസ് പദ്ധതി നടപ്പിലാക്കുന്നതിനായി 258 പ്രോജക്ട് ഓഫീസുകളും മേൽനോട്ടത്തിനായി 14 ജില്ലാതല ഐസിഡിഎസ് ഓഫീസുകളുമാണ് പ്രവർത്തിക്കുന്നത്. ഇവരുടെ ശമ്പളമാണ് സർക്കാർ തടഞ്ഞിരിക്കുന്നത്. ഇവർക്കു പുറമെ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെ 68,000 ത്തോളം അങ്കണവാടി പ്രവർത്തകരും ഐസിഡിഎസ് പ്രോജക്ടിന്‍റെ കീഴിലാണ് വരുന്നത്. എപിഐപി (APIP) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളും ഐസിഡിഎസ് (ICDS) ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പൂർണമായും വഹിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകളെ അറിയിച്ചിരുന്നു. ഒട്ടുമിക്ക സംസഥാനങ്ങളും കേന്ദ്രസർക്കാർ തീരുമാനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ വേണ്ട സമയത്ത് ഇത് സംബന്ധിച്ച കൂടുതൽ നടപടിക്രമങ്ങൾ നടത്തുകയോ ബഡ്ജറ്റ് അലോക്കേഷനിൽ അധിക തുക വകയിരുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയോ ചെയ്തിരുന്നില്ല.

സാങ്കേതികമായി ഉയർന്ന പ്രശ്നങ്ങൾ യഥാസമയം വനിതാ ശിശു വികസന ഡയറക്ടറേറ്റിൽ കൈകാര്യം ചെയ്യാത്തതും പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനിടയിലാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു സർക്കാർ ഉത്തരവിറക്കിയത്. ഇവരുടെ ശമ്പള ബില്ലുകൾ പരിഗണിക്കേണ്ടെന്ന് ട്രഷറി ഡയറക്ടർ ജില്ലാ സബ് ട്രഷറികൾക്ക് ഉത്തരവ് നൽകി. ഉത്തരവിന്‍റെ മറവിൽ വരുംദിവസങ്ങളിൽ അങ്കണവാടി ജീവനക്കാരുടെ ശമ്പളവും മുടങ്ങുവാൻ
സാധ്യതയേറി. അങ്കണവാടി ജീവനക്കാരുടെ ശമ്പളം കൂടി മുടങ്ങിയാൽ വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകും.