സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രം സര്‍വകലാശാല പ്രവേശനം ; നിർദേശവുമായി ഗവർണർ

Jaihind Webdesk
Friday, July 16, 2021

കൊച്ചി : കേരളത്തിലെ സർവകലാശാലകളിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച് ചേർത്ത വി.സിമാരുടെ യോഗം എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്നു. സ്ത്രീധന സമ്പ്രദായം  ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സര്‍വകലാശാലയില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ ആരംഭിക്കണമെന്നും യോഗത്തിന് ശേഷം ഗവർണർ  പറഞ്ഞു.

സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ സര്‍വകലാശാല പ്രവേശനം നല്‍കാവൂ എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഇതിനായി പ്രവേശനസമയത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരായ ബോണ്ടിൽ ഒപ്പ് വെക്കണം. സ്ത്രീധന നിരോധനത്തിനായി ശക്തമായ ക്യാംപയിൻ സംസ്ഥാനത്തെ മുഴുവൻ സർവ്വകലാശാലകളും ആരംഭിക്കുമെന്നും ഗവർണർ പറഞ്ഞു.

സര്‍വകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണം. വി.സിമാരുടെ യോഗത്തിൽ ക്രിയാത്മകമായ പല നിർദേശങ്ങളും ഉയർന്ന് വന്നുവെന്നും ഈ മാസം 21 ന് തിരുവനന്തപുരത്ത് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലടി സർവകലാശാലയിലെ ഉത്തരക്കടലാസ് നഷ്ട്ടപ്പെട്ട സംഭവത്തിൽ ഇതുവരെയും പരാതി കിട്ടിയിട്ടില്ലന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ഗവർണർ അറിയിച്ചു.