സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷം; വീഴ്ചകള്‍, പദ്ധതി കാലതാമസം, അഴിമതി – പൊതുമരാമത്ത് വകുപ്പ്

Jaihind News Bureau
Friday, May 2, 2025

മുഖൃമന്ത്രി പിണറായി വിജയന്‍ മരുമകനായ മുഹമ്മദ് റിയാസിനെ വിശ്വാസത്തോടെ ഏല്‍പ്പിച്ച വകുപ്പായിരുന്നു പൊതുമരാമത്ത് വകുപ്പ്. എന്നാല്‍ 4 വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടാം പിണറായി സര്‍ക്കാരില്‍ വീഴ്ചകളും, പദ്ധതികളിലെ കാലതാമസവും, അഴിമതിയും കൊണ്ട് ഏറ്റവും പിന്നോട്ട് പോയ വകുപ്പായി പൊതുമരാമത്ത് വകുപ്പ് മാറി.

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ പുതുമുഖവും – ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനെ പ്രധാനപ്പെട്ട പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചപ്പോള്‍ മികച്ച പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ തുടക്കത്തില്‍ കാണിച്ച ആവേശം പിന്നീട് വകുപ്പില്‍ കാണിക്കാന്‍ മന്ത്രി റിയാസിന് സാധിച്ചില്ല. ഇമേജ് & ക്രെഡിബിലിറ്റിയില്‍ കുറവുണ്ടായി. 2023-ല്‍ 5.84 ആയിരുന്ന റിയാസിന്റെ മൊത്തം സ്‌കോര്‍, 2024-ല്‍ 4.52 ആയി കുറഞ്ഞു. പ്രൊഫഷണലിസം, റെസ്‌പോണ്‍സിവ്നെസ്, ആക്സസിബിലിറ്റി തുടങ്ങിയ ഘടകങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 6 വരിപാതയുടെ പേരില്‍ മന്ത്രി തട്ടിയെടുക്കുന്ന ക്രഡിറ്റിനെതിരെയും വ്യാപക ആക്ഷേപമാണുയര്‍ന്നത്.

പദ്ധതികളിലെ കാലതാമസം, റോഡുകളുടെ ഗുണനിലവാര കുറവ്, നിര്‍മാണ ജോലികളിലെ കാലതാമസം തുടങ്ങിയവ പൊതുമരാമത്ത് വകുപ്പിലെ പ്രധാന വീഴ്ചകളായി ചൂണ്ടിക്കാട്ടുന്നു. പ്രധാന റോഡ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തത്, പൊതുജനങ്ങളില്‍ നിരാശയ്ക്ക് കാരണമായി. പുതിയതായി നിര്‍മിച്ച റോഡുകള്‍ പോലും മഴക്കാലത്ത് തകരാറിലാകുന്നതും, കുഴികള്‍ ഉണ്ടാകുന്നതും, ഗുണനിലവാര പരിശോധനയുടെ അഭാവവുമെല്ലാ പൊതുജനങ്ങളില്‍ ആശങ്ക ഉയര്‍ത്തി. 2024ലെ മഴക്കാലത്ത് മാത്രം, റോഡുകള്‍ക്ക് 532 കോടി നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇവ നന്നാക്കാന്‍ 780.01 കോടി ആവശ്യമുള്ളതായി കണക്കാക്കപ്പെടുന്നു. പാലം നിര്‍മ്മാണ പദ്ധതികളില്‍ പലതും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റിയാസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രധാന നഗരങ്ങളിലെ റോഡുകളുടെ ദയനീയാവസ്ഥയെ കുറിച്ചുള്ള വിമര്‍ശനമാണ് അധികംപേരും ഉന്നയിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പല അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ കാലതാമസവും അഴിമതിയും നടക്കുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.