യൂണിവേഴ്സിറ്റികളില്‍ പിന്‍വാതില്‍ നിയമനങ്ങളുടെ നീണ്ടനിര ; തീവ്രവാദബന്ധം ആരോപിക്കുന്നത് പേര് നോക്കി : പ്രതിപക്ഷ നേതാവ്

യൂണിവേഴ്സിറ്റികളെ സിപിഎം സെല്ലുകളായി  മാറ്റാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിൻവാതിൽ നിയമനങ്ങളുടെ നീണ്ട നിരയാണ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള തർക്കമല്ല പ്രശ്നം.  ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നം നേരത്തെ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. ആരോപണവിധേയമായ എല്ലാ നിയമനവും റദ്ദാക്കി ജുഡീഷ്യൽ അന്വേഷണം വേണം. അക്കാദമിക് വിഷയങ്ങളിൽ സിപിഎം ഇടപെടുന്നതാണ് പ്രശ്നം. തെറ്റായ വിസി നിയമനത്തിൽ ഗവർണർ ഒപ്പിട്ടതും തെറ്റാണെന്ന് സതീശന്‍ പറഞ്ഞു.

പേരു നോക്കി സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദബന്ധം ആരോപിക്കുകയാണെന്നും വി ഡി സതീശന്‍. മോഫിയ സമരത്തിൽ കോൺഗ്രസ് പ്രവർത്തകർക്കുമേല്‍ തീവ്രവാദബന്ധം ആരോപിച്ച് റിമാൻഡ് റിപ്പോർട്ട് നൽകി. മോദിയുടെ രീതി തന്നെയാണ് പിണറായിയും പിന്തുടരുന്നത്. സംഘപരിവാർ ശൈലിയിലെ പ്രവർത്തനം പിണറായി എടുക്കേണ്ട. സംഘപരിവാർ മനസ്സാണ് സർക്കാരിനെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സംസ്ഥാന സർക്കാർ പോകുന്നത് മോദി സർക്കാരിന്‍റെ വഴിക്കാണ്. സർക്കാരിനെ വിമർശിച്ചാൽ തീവ്രവാദ ബന്ധം ചുമത്തുന്നു. കേരളത്തിൽ ഇതൊന്നും നടക്കില്ല. കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറാണ്. ഞങ്ങളുടെ പ്രവർത്തകരോട് അതുവേണ്ട. സംഘപരിവാർ മനസ് ഇവിടെ നടക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Comments (0)
Add Comment