OPERATION SINDOOR | ഓപ്പറേഷന്‍ സിന്ദൂരില്‍ സര്‍ക്കാര്‍ സ്വയം പുകഴ്ത്തുന്നു; പഹല്‍ഗാം വീഴ്ചയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്; അമിത് ഷാ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണം, വെടിനിര്‍ത്തലില്‍ മറുപടി പറയേണ്ടത് പ്രധാനമന്ത്രിയെന്ന് ഗൗരവ് ഗൊഗോയ്

Jaihind News Bureau
Monday, July 28, 2025

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടക്കുന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ചര്‍ച്ച, പഹല്‍ഗാം ആക്രമണത്തിലേക്ക് നയിച്ച ഗുരുതരമായ സുരക്ഷാ വീഴ്ചകളെ മറച്ചുവെക്കാനും സൈന്യത്തിന്റെ വിജയത്തിന്റെ പേരില്‍ സ്വയം മഹത്വവല്‍ക്കരിക്കാനുമുള്ള സര്‍ക്കാര്‍ ശ്രമമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ചര്‍ച്ചയില്‍ സംസാരിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, പ്രതിപക്ഷത്തിന്റെ അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും പ്രസംഗം തടസ്സപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുകയും ചെയ്തത് സര്‍ക്കാര്‍ പ്രതിരോധത്തിലായതിന്റെ തെളിവാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പാര്‍ലമെന്റില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ചോദ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ്. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഇടയാക്കിയ ഗുരുതരമായ സുരക്ഷാ വീഴ്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറ്റെടുക്കണമെന്നും, പാകിസ്ഥാനുമായി വെടിനിര്‍ത്തലിന് സമ്മതിച്ചത് എന്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിശദീകരിക്കണമെന്നും കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ പ്രസ്താവന സൈനിക നടപടിയുടെ വിജയത്തില്‍ ഊന്നിയപ്പോള്‍, അതിലേക്ക് നയിച്ച പരാജയങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്ന് ഗൊഗോയ് കുറ്റപ്പെടുത്തി. ‘ഭീകരര്‍ എങ്ങനെയാണ് ഇന്ത്യയിലെത്തിയത്? അവര്‍ എങ്ങനെ ബൈസരനില്‍ എത്തി? എങ്ങനെയാണ് അവര്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയത്? പാകിസ്ഥാനില്‍ നിന്നുള്ള അഞ്ച് ഭീകരര്‍ എങ്ങനെ രാജ്യത്ത് പ്രവേശിച്ചുവെന്നും അവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നും രാജ്യത്തിന് അറിയണം,’ ഗൊഗോയ് ചോദിച്ചു.

പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ പിന്നില്‍ ഒളിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രക്ഷപ്പെടാനാകില്ലെന്ന് ഗൗരവ് ഗൊഗോയ് പറഞ്ഞു. ‘ആഭ്യന്തര മന്ത്രി ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കണം, അദ്ദേഹത്തിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ പിന്നില്‍ ഒളിക്കാനാവില്ല,’ ഗൊഗോയ് വ്യക്തമാക്കി.

100 ദിവസം കഴിഞ്ഞിട്ടും ഭീകരരെ പിടികൂടാത്തത് എന്തുകൊണ്ട്?

ആക്രമണം നടന്ന് 100 ദിവസം കഴിഞ്ഞിട്ടും അതില്‍ ഉള്‍പ്പെട്ട അഞ്ച് ഭീകരരെ പിടികൂടാന്‍ സര്‍ക്കാരിന് കഴിയാത്തത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാരിന്റെ കയ്യില്‍ ഡ്രോണുകളുണ്ട്, പെഗാസസ് ഉണ്ട്, ഉപഗ്രഹങ്ങളുണ്ട്, എന്നിട്ടും അവരെ പിടികൂടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന് ഉത്തരങ്ങളില്ല,’ ഗൊഗോയ് ആഞ്ഞടിച്ചു.

വെടിനിര്‍ത്തലിലെ ദുരൂഹത പ്രധാനമന്ത്രി നീക്കണം

പാകിസ്ഥാനുമായി വെടിനിര്‍ത്തലിന് സമ്മതിച്ചതിനെക്കുറിച്ചുള്ള വിശദീകരണം പ്രതിരോധ മന്ത്രിയല്ല, പ്രധാനമന്ത്രിയാണ് നല്‍കേണ്ടതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‘വ്യാപാര രംഗത്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ഇന്ത്യയെയും പാകിസ്ഥാനെയും വെടിനിര്‍ത്തലിന് നിര്‍ബന്ധിച്ചത് താനാണെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 26 തവണ അവകാശപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നിലെ സത്യം ഞങ്ങള്‍ക്ക് അറിയണം,’ ഗൊഗോയ് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന് സാമ്പത്തിക സഹായം നല്‍കുന്നത് തടയാന്‍ ഇന്ത്യക്ക് എന്തുകൊണ്ട് കഴിഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

ചോദ്യങ്ങളെ ഭയക്കുന്ന സര്‍ക്കാര്‍

‘ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്ന് പ്രതിപക്ഷത്തെ ചില അംഗങ്ങള്‍ ചോദിക്കുന്നത് രാജ്യത്തിന്റെ വികാരത്തെ പ്രതിനിധീകരിക്കുന്നില്ല’ എന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. യഥാര്‍ത്ഥത്തില്‍, പഹല്‍ഗാമില്‍ ഭീകരാക്രമണം എങ്ങനെ സംഭവിച്ചു, അതിര്‍ത്തി കടന്ന് ഭീകരര്‍ എങ്ങനെ രാജ്യത്തിനകത്ത് കടന്നു എന്നീ സുപ്രധാന ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് ചോദിക്കുമ്പോള്‍, അതിന് മറുപടി നല്‍കാതെ, എന്ത് ചോദ്യം ചോദിക്കണമെന്ന് പ്രതിപക്ഷത്തെ പഠിപ്പിക്കാനാണ് പ്രതിരോധ മന്ത്രി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ചര്‍ച്ചയ്ക്കിടെ രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയോട് പ്രസംഗം തടസ്സപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടത്, സര്‍ക്കാരിന് സത്യം കേള്‍ക്കാന്‍ ഭയമാണെന്നതിന്റെ സൂചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.