വിലങ്ങാട് ദുരിതബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നു; പ്രദേശത്ത് ഇന്ന് പ്രതിപക്ഷ ഹര്‍ത്താല്‍

Jaihind News Bureau
Thursday, May 29, 2025

ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കാട് വിലങ്ങാട് മേഖലയില്‍ ഇന്ന് കോണ്‍ഗ്രസ്-ബിജെപി ഹര്‍ത്താല്‍ നടത്തും. ദുരിതബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു എന്നാണ് ആക്ഷേപം. സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ അര്‍ഹരെ ഉള്‍പ്പെടുത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. കനത്ത മഴ കാരണം ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നവര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസ് ഉപരോധിച്ചിരുന്നു. നിലവില്‍ അന്‍പതോളം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുണ്ട്.

കഴിഞ്ഞ മഴക്കാലത്താണ് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം കനത്ത നാശം നാടിന് വിതച്ചത്. ഇന്നിപ്പോള്‍ അടുത്ത മഴക്കാലം ആരംഭിച്ചിട്ടും പുനരധിവാസം അടക്കമുള്ള കാര്യങ്ങളില്‍ ഇപ്പോഴും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ വൈകുന്നതോടൊപ്പം ദുരിതബാധിതരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുക കൂടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ ദുരിതബാധിതരുടെ ലിസ്റ്റില്‍ അനര്‍ഹരായവരാണ് ഇടംപിടിച്ചിരിക്കുന്നത്. ഇത്തവണയും മഴ കനത്തതോടെ നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. മഴക്കാലമായാല്‍ വലിയ ദുരിതത്തിലൂടെ കടന്നു പോകുന്ന വിലങ്ങാട് നിവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കാണിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കം വിലങ്ങാട് വില്ലേജ് ഓഫീസിനു മുന്നില്‍ കഴിഞ്ഞ ദിവസം കുത്തിയിരിക്കു സമരം നടത്തിയത്.