കാസർഗോട്ടേത് സർക്കാർ സ്പോണ്‍സേർഡ് മരണം; ഇരകൾക്ക് നീതി ഉറപ്പാക്കുന്നതില്‍ സർക്കാർ പരാജയം: കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, May 30, 2022

എൻഡോസൾഫാൻ ഇരകൾക്ക് പൂര്‍ണ്ണമായും നീതി ഉറപ്പാക്കുന്നതില്‍ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. എന്‍‍ഡോസള്‍ഫാന്‍ ഇരയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. 28 വയസായ മകളെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പെറ്റമ്മക്ക് ഇത്തരമൊരു സാഹസം ചെയ്യേണ്ടിവന്നത്. ഇരുവരുടെയും മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡാണ്. അതിന്‍റെ പാപക്കറ എത്ര കഴുകിയാലും പിണറായി സര്‍ക്കാരിനെ വിട്ടുപോകില്ല.കാസർകോട്ടേക്ക് സിൽവർ ലൈൻ ഉണ്ടാക്കുവാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി എന്‍‍ഡോസള്‍ഫാന്‍ ഇരകളുടെ വേദന കണാതെ പോയത് ക്രൂരമാണ്.

ജില്ലയിലെ 6287 എൻഡോസൾഫാൻ ഇരകൾക്കd 5 ലക്ഷം രൂപ വെച്ച് നൽകാൻ സുപ്രീം കോടതി രണ്ടു പ്രാവശ്യം നിർദേശിച്ചിട്ടും സംസഥാന സർക്കാർ ഉചിതമായ നടപടിയെടുത്തില്ല. കോടതി ഇടപെടലിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ 200 കോടി സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ചുവപ്പ് നാടയില്‍ കുരുങ്ങി നഷ്ടപരിഹാര വിതരണം മന്ദഗതിയിലായി. അത് വേഗത്തിലേക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാട്ടിയില്ലെന്നതാണ് വസ്തുത. എൻഡോസൾഫാൻ ഇരകളോടുള്ള സര്‍ക്കാരിന്‍റെ സമീപനത്തിന് ഉദാഹരമാണിത്. എൻഡോസൾഫാൻ ഇരകളുടെ ജീവിതം വെച്ച് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കരുത്. ലിസ്റ്റിലുള്ള മുഴുവൻ പേർക്കും അർഹതപ്പെട്ട സഹായം അടിയന്തരമായി നല്‍കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ നാം കാണേണ്ടിവരുമെന്നും അതിന് ഇടവരുത്തരുതെന്നും കെ സുധാകരന്‍ എംപി  മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.