കൊടിതോരണങ്ങള്‍ ഗതാഗതത്തിനും കാല്‍നടയാത്രക്കാർക്കും തടസമാകരുത്; സർക്കാർ മാർഗനിർദേശം പുറത്തിറക്കി

Jaihind Webdesk
Friday, May 6, 2022

തിരുവനന്തപുരം: പാതയോരങ്ങളിലെ കൊടിതോരണങ്ങൾ  ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന രീതിയില്‍ പാടില്ലെന്ന് സർക്കാർ. ഇതുസംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കി. സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് മാർഗനിർദേശം.

കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണം. ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടായാൽ തദ്ദേശ സ്വയം ഭരണ സെക്രട്ടറിമാര്‍ പാതയോരങ്ങളിലെ കൊടി തോരണങ്ങൾ അടിയന്തരമായി നീക്കം ചെയ്യാന്‍ നടപടിയെടുക്കണം. കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രീയ-സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവെക്കാതിരിക്കാൻ നടപടി സ്വീകരിക്കണം.

സമ്മേളനങ്ങൾ, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് ഒരു സമയപരിധിയില്‍ പാതയോരങ്ങളില്‍ മാര്‍ഗതടസം ഉണ്ടാക്കാതെ കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാം. സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും ഉടമസ്ഥന്‍റെ അനുവാദത്തോടെ, ഗതാഗതത്തെ ബാധിക്കാത്ത രീതിയില്‍ കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാമെന്നും മാർഗനിർദേശത്തില്‍ പറയുന്നു.