തിരുവനന്തപുരം : ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സർക്കാർ വഞ്ചിച്ച കായികതാരങ്ങള്‍ സമരത്തിനൊരുങ്ങുന്നു. യോഗ്യതയുള്ളവര്‍ പുറത്തിരിക്കുമ്പോള്‍ രേഖകളില്‍ കൃത്രിമം കാട്ടി അടുപ്പക്കാര്‍ക്ക് നിയമനം നല്‍കിയതായി ആക്ഷേപമുണ്ട്. ഡിസംബര്‍ 1 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് കായികതാരങ്ങളുടെ തീരുമാനം.
സർക്കാർ ജോലി നല്‍കി എന്ന് പ്രചരിപ്പിച്ച പലരുടെയും സ്ഥിതി ദയനീയമാണ്. ജോലി നല്‍കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ട കായിക താരങ്ങളില്‍ പലരും ഇന്നും ദുരിത ജീവിതമാണ് നയിക്കുന്നത്. ഉപജീവനത്തിന് കഷ്ടപ്പെടുന്ന അവസ്ഥയിലാണ് പലരും. യോഗ്യതയുള്ളവരെ പരിഗണിക്കാതെ അടുപ്പക്കാരെ നിയമിച്ചതായും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യമുണ്ടായിട്ടും കായിക വകുപ്പോ, സ്പോട്സ് കൗണ്‍സിലോ പ്രശ്നത്തില്‍ ഇടപെടാന്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കായികതാരങ്ങള്‍ സർക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നത്.