അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റമില്ലെന്ന കേന്ദ്ര വാദം പൊളിയുന്നു?; പാര്‍ലമെന്റില്‍ ചര്‍ച്ചയായി എം എം നരവനെയുടെ പുസ്തകം

Jaihind News Bureau
Monday, February 2, 2026

മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന ആത്മകഥയാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും പാര്‍ലമെന്റിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെക്കുറിച്ചുള്ള പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഇന്ത്യയുടെ മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ സൈനിക ജീവിതത്തെക്കുറിച്ചുള്ള സ്മരണകളാണ് ഈ പുസ്തകം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം 2020-ല്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തെക്കുറിച്ചുള്ള വിവരണങ്ങളാണ്. 2020 ജൂണില്‍ ഗല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തിന് പിന്നാലെ അതിര്‍ത്തിയിലുണ്ടായ അതീവ ഗുരുതരമായ സാഹചര്യത്തെക്കുറിച്ച് പുസ്തകം പ്രതിപാദിക്കുന്നു. ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ ടാങ്കുകളും സൈന്യത്തെയും വിന്യസിച്ചപ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ ചര്‍ച്ച പുസ്തകത്തിലുണ്ട്. Jo karna hai karo – അതായത് , എന്ത് വേണമെങ്കിലും ചെയ്തോളൂ എന്ന് മന്ത്രി തന്നോട് പറഞ്ഞതായും, ആ രാത്രി താന്‍ അനുഭവിച്ച കടുത്ത സമ്മര്‍ദ്ദത്തെക്കുറിച്ചും നരവനെ വിവരിക്കുന്നു. ഇന്ത്യയും ചൈനയും ഒരു യുദ്ധത്തിന്റെ വക്കിലെത്തിയ നിമിഷങ്ങളെക്കുറിച്ചും, സൈന്യത്തിന് ലഭിച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ചും പുസ്തകത്തില്‍ വെളിപ്പെടുത്തലുകളുണ്ട്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തിയിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ വിശദീകരിച്ചിരുന്നത്. എന്നാല്‍ നരവനെയുടെ പുസ്തകത്തിലെ വിവരങ്ങള്‍ ഇതിന് വിരുദ്ധമാണ്. ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണിലേക്ക് ഇത്രയധികം അടുത്തു വന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അതിര്‍ത്തിയിലെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചു എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

നരവനെയുടെ പുസ്തകം ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല. മുന്‍ സൈനിക മേധാവികള്‍ അവരുടെ സേവനകാലത്തെക്കുറിച്ച് പുസ്തകം എഴുതുമ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെയോ ബന്ധപ്പെട്ട ഏജന്‍സികളുടെയോ ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ വാങ്ങേണ്ടതുണ്ട്. ഇതു പക്ഷേ ഇതുവരെ നല്‍കിയിട്ടില്ല. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പുസ്തകത്തില്‍ ഉണ്ടോ എന്ന് സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ് എന്നാണ് ഇതു സംബന്ധിച്ച വിശദീകരണം.

അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടും നരവനെയുടെ വിവരണവും തമ്മിലുള്ള വൈരുദ്ധ്യം സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ഒരു സൈനിക മേധാവിയുടെ അനുഭവക്കുറിപ്പുകള്‍ എന്നതിലുപരി, ഇന്ത്യയുടെ പ്രതിരോധ നയങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും ചോദ്യം ചെയ്യുന്ന ഒന്നായി ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് പാര്‍ലമെന്റില്‍ ഇത് വലിയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായത്.