വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടു; ഫോട്ടോ കയ്യിലുണ്ട്: ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോന്‍

Jaihind News Bureau
Monday, March 9, 2026

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോന്‍ രംഗത്ത്. വാളകത്തെ കുടുംബവീട്ടില്‍ വെച്ച് മന്ത്രിയെ ‘കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍’ കണ്ടുവെന്നും, ഇതിന്റെ തെളിവുകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ തന്നെ മന്ത്രിയുടെ സഹായികള്‍ തടഞ്ഞുവെച്ച് ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചെന്നുമാണ് ഭാര്യയുടെ പരാതി.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. മന്ത്രിയുടെ വീട്ടിലെത്തിയ ഭാര്യ, അവിഹിത ബന്ധത്തിന്റെ തെളിവുകള്‍ മൊബൈലില്‍ പകര്‍ത്തി. ഇതോടെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സഹായികളായ പ്രദീപ്, ശാന്തന്‍ എന്നിവര്‍ ചേര്‍ന്ന് ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. ബലപ്രയോഗത്തിനിടെ മന്ത്രിയുടെ ഭാര്യ സഹായത്തിനായി നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല.

സംഭവം നടന്ന ഉടന്‍ തന്നെ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ നിര്‍ദ്ദേശപ്രകാരം ഗണേഷ് കുമാറിന്റെ ഭാര്യ 112 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടിയിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും സംഭവത്തില്‍ ഇടപെടാതെ മടങ്ങിയെന്നാണ് പ്രധാന ആരോപണം. പോലീസ് സംഘത്തെ കാണാത്തതിനെത്തുടര്‍ന്ന് താന്‍ വന്ന ടാക്‌സിയില്‍ തന്നെ അവര്‍ മടങ്ങുകയായിരുന്നു.

ഭര്‍ത്താവിന്റെ സഹോദരി എന്ന നിലയിലാണ് താന്‍ ഈ വിഷയത്തില്‍ ഇടപെട്ടതെന്നും, ഗണേഷ് കുമാറിന്റെ ഭാര്യയുമായി സംസാരിച്ച കാര്യങ്ങള്‍ സത്യമാണെന്നും ആര്‍. ശ്രീലേഖ സ്ഥിരീകരിച്ചു. ഗണേഷ് കുമാറിന്റെ മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായി ബന്ധപ്പെട്ട മുന്‍കാല വിവാദങ്ങളുടെ തനിയാവര്‍ത്തനമാണ് ഈ സംഭവമെന്ന രീതിയിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. സംഭവത്തില്‍ ഔദ്യോഗികമായി കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.