ഒടുവിൽ ഒത്തുതീർപ്പ്; ഭാര്യയോട് ക്ഷമാപണം നടത്തി ഗണേഷ് കുമാർ; വിവാദം അവസാനിക്കുന്നോ?

Jaihind News Bureau
Tuesday, March 10, 2026

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച കെ. ബി. ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ നേരിൽ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തിയതോടെയാണ് കാര്യങ്ങൾ ശാന്തമായത്. മന്ത്രിയുടെ പ്രസ്താവനകൾക്കെതിരെ ഘടകകക്ഷികൾക്കിടയിൽ നിന്നുപോലും കടുത്ത അമർഷം ഉയർന്നിരുന്നു. പ്രത്യേകിച്ച്, മന്ത്രിയുടെ തുടർച്ചയെ ചൊല്ലി സിപിഐ അതൃപ്തി പ്രകടിപ്പിക്കുകയും തിരുവനന്തപുരത്ത് എൽഡിഎഫ് നിർണായക യോഗം ചേരുകയും ചെയ്ത സാഹചര്യത്തിൽ, ഈ ഒത്തുതീർപ്പ് മന്ത്രിക്കു വലിയ ആശ്വാസമാണ് നൽകുന്നത്.

ഇനി വിവാദങ്ങൾ വേണ്ടെന്ന് ബിന്ദു മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കി. മന്ത്രി തൻ്റെ സഹോദരിയെയും തുടർന്ന് തന്നെയും നേരിട്ടു വിളിച്ചുവെന്നും ക്ഷമാപണം നടത്തിയെന്നും അവർ പറഞ്ഞു. ഗണേഷിനെ ഉപേക്ഷിച്ചു പോകാനില്ലെന്നും താൻ അദ്ദേഹത്തെ അത്രമേൽ സ്നേഹിക്കുന്നുണ്ടെന്നും ബിന്ദു മേനോൻ കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം വാളകത്തെ വീട്ടിൽ വെച്ച് ഭാര്യയുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചത്.

നേരത്തെ, തനിക്ക് അയ്യായിരത്തോളം പ്രണയബന്ധങ്ങളുണ്ടെന്നും വട്ടാണെന്ന് തോന്നുന്നവർ പൊലീസിനെ സമീപിക്കണമെന്നുമുള്ള മന്ത്രിയുടെ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. മാധ്യമങ്ങൾക്കു മുന്നിൽ തന്നെ തരംതാഴ്ത്തി സംസാരിച്ചതിലുള്ള വൈകാരിക പ്രതികരണമായിരുന്നു തൻ്റെ മുൻപത്തെ ആരോപണങ്ങളെന്ന് ബിന്ദു മേനോൻ വിശദീകരിച്ചു. മന്ത്രി ക്ഷമ ചോദിച്ചതോടെ തനിക്ക് ഇനി പരാതികളൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.