നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു; കാവ്യാ മാധവന്‍ പ്രതിയാകില്ല

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ തുടരന്വേഷണം ക്രൈം ബ്രാഞ്ച് അവസാനിപ്പിക്കുന്നു. അധിക കുറ്റപത്രം മേയ് 30 ന് സമര്‍പ്പിക്കും. ഇതോടെ കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടെന്ന ആരോപണത്തിലും അന്വേഷണസംഘം മുന്നോട്ടുപോകില്ല.  ദിലീപിന്‍റെ അഭിഭാഷകരെയും ചോദ്യം ചെയ്യില്ല.  ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ നടി കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിച്ച് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കുകയാണ്. കേസിലെ
അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കും. കാവ്യക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ കേസിൽ കാവ്യ പ്രതിയാകില്ല എന്നാണ് സൂചന എങ്കിലും സാക്ഷിയായി തുടരും.

കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണസംഘം ഉപേക്ഷിച്ചു. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈം ബ്രാഞ്ചിന്‍റെ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ദിലീപിന്‍റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ വിഐപി ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

Comments (0)
Add Comment