അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്ത് നികുതിയുടെ പേരില്‍ സർക്കാർ ജനങ്ങളെ പിഴിയുന്നു. പാർലമെന്‍റില്‍ കെ സുധാകരന്‍ എംപി ഇന്ധന നികുതിയുടെ വിവരങ്ങള്‍ രേഖാമൂലം ചോദിച്ചതിന് കേന്ദ്ര മന്ത്രി പങ്കജ് ചൌധരിയുടെ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. 2021 ജൂലൈ ഒന്നാം തീയതിയും 2015 ജൂലൈ ഒന്നാം തീയതിയും തമ്മിലുള്ള നികുതി വ്യത്യാസം താരതമ്യം ചെയ്താണ് കെ സുധാകരന്‍ കണക്കുകള്‍ ആവശ്യപ്പെട്ടിരുന്നത്.
2021 ജൂലൈ ഒന്നിലെ കണക്ക് പ്രകാരം കേന്ദ്ര എക്സൈസ് നികുതിയും സെസ്സുകളുമുള്‍പ്പടെ പെട്രോള്‍ ലിറ്ററിന് 34.10 രൂപയും ഡീസല്‍ ലിറ്ററിന് 34.20 രൂപയുമാണ് ജനങ്ങളില്‍ നിന്ന് സർക്കാർ ഈടാക്കുന്നത്. അതേസമയം 2015 ജൂലൈ ഒന്നിന് കേന്ദ്ര എക്സൈസ് നികുതിയും സെസ്സുകളുമുള്‍പ്പടെ പെട്രോള്‍ ലിറ്ററിന് 18.64 രൂപയും ഡീസലിന് 12.62 രൂപയും ആയിരുന്നു ഇന്ധന നികുതി.
ഇനിയും ബിജെപിയെ അധികാരമേല്‍പ്പിക്കൂ, അവർ നികുതി ഇരട്ടിപ്പിക്കുമെന്ന് കണക്കുകള്‍ ഉദ്ധരിച്ച് കെ സുധാകരന്‍ എംപി ട്വിറ്ററില്‍ കുറിച്ചു.