ഇന്ധനവില വര്‍ധന : പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതിയില്ല ; അധികനികുതി പിന്‍വലിക്കാനാകില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം : ഇന്ധനവില വര്‍ധനവില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന് വേണ്ടി എന്‍.ഷംസുദ്ദീന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചേട്ടന്‍ ബാവ അനിയന്‍ ബാവ നയമാണെന്ന് എന്‍.ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി.

അതേസമയം വിലവർധനവില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരിയായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ മറുപടി.സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ തങ്ങളുടെ കയ്യിലാക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും ഇന്ധന വില വര്‍ധനവിന്  സംസ്ഥാനങ്ങളല്ല കാരണമെന്നും അദ്ദേഹം മറുപടി നല്‍കി.

സംസ്ഥാനത്ത് നികുതിഭാരം കൊണ്ട് ജനങ്ങള്‍ വീര്‍പ്പ് മുട്ടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. മുന്‍പ് സമാനമായ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികനികുതി വേണ്ടെന്ന് വച്ചിട്ടുണ്ട്. പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജി.എസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്നും വിവിധ മേഖലകളില്‍ ഇന്ധന സബ്‌സിഡി നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ധനമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Comments (0)
Add Comment