ഒരു കുടുംബത്തിലെ നാല് പേര്‍ തീ പിടിച്ച് മരിച്ച സംഭവം: ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് വൈദ്യുതി ബോര്‍ഡ്

Jaihind News Bureau
Tuesday, May 13, 2025

ഇടുക്കി കൊമ്പൊടിഞ്ഞാലില്‍ ഒരു വീട്ടിലെ നാല് പേര്‍ തീപിടിച്ച് മരിച്ച സംഭവം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതരുടെ നിഗമനം. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അപകട കാരണം വ്യക്തമാകുകയുള്ളു.

മെയ് 11നാണ് ഇടുക്കി അടിമാലി പണിക്കന്‍കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ചിരുന്ന വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. പ്രദേശവാസിയായ ശുഭ മക്കളായ പത്ത് വയസുകാരന്‍ അഭിനന്ദ് നാല് വയസുള്ള അഭിനവ് ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്.

ഗുരുതരമായി പരിക്കേറ്റ അഭിനവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ വീടിനുള്ളില്‍ രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊന്നത്തടി പഞ്ചായത്തിലെ മലമുകളില്‍ ഒറ്റപ്പെട്ട വീടായതിനാല്‍ വൈകിയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ നടപടികളുമായി പോലീസിന് മുന്നോട്ട് പോകാന്‍ സാധിക്കൂ.