പ്രളയഫണ്ട് വിതരണത്തില്‍ ഗുരുതര വീഴ്ച ; സർക്കാരിന് 14.84 കോടിയുടെ നഷ്ടമെന്ന് അന്വേഷണറിപ്പോർട്ട്

Jaihind News Bureau
Tuesday, March 16, 2021

 

കൊച്ചി : പ്രളയ ദുരിതാശ്വാസ വിതരണത്തിൽ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. വിവിധ വകുപ്പുകൾക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജോയിൻ്റ് ലാൻ്റ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട്. സർക്കാരിന് 14.84 കോടി രൂപയുടെ നഷ്ടമുണ്ടായി. എന്നാൽ സി.പി.എം നേതാക്കളടക്കം അറസ്റ്റിലായ കേസിൽ ഒരുകോടിയോളം രൂപയുടെ ക്രമക്കേട് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.

റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് നടന്നത് വൻ ക്രമക്കേടാണെന്നാണ് പറയുന്നത്. 10,46,75,000 രൂപയുടെ നഷ്ടം ധനസഹായ വിതരണത്തിൽ സർക്കാരിന് സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ധനസഹായം നൽകിയ 2783 അക്കൗണ്ടുകളിൽ 2724 അക്കൗണ്ടുകളിലേക്ക് രണ്ട് പ്രാവശ്യവും 41 അക്കൗണ്ടുകളിലേക്ക് മൂന്നുപ്രാവശ്യവും 13 അക്കൗണ്ടുകളിലേക്ക് നാല് പ്രാവശ്യവും തുക നൽകി. ട്രഷറിയിലെയും കളക്ട്രേറ്റിലേയും രേഖകളും ലിസ്റ്റുകൾ നൽകിയ നാഷ്ണൽ ഇൻഫോർമാറ്റിക്സ് സെന്ററുകളിലേയും രേഖകൾ പരിശോധിച്ചപ്പോഴാണ് 14.84 കോടിയുടെ നഷ്ടം കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ ട്രഷറിൽനിന്ന് കിട്ടിയ അക്കൗണ്ട് നമ്പറും തുക നൽകിയ അക്കൗണ്ട് നമ്പറുകളും വ്യത്യസ്തമാണെന്നും റിപ്പോർട്ടിലുണ്ട്. ഇതേക്കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ അടിയന്തരമായ അന്വേഷണത്തിനും കൗശിഗൻ ഐഎഎസ് ശുപാർശ ചെയ്തിട്ടുണ്ട്. ധനസഹായ വിതരണത്തിനുള്ള ലിസ്റ്റിലും ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ ഗുരുതമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പട്ടികയും റിപ്പോർട്ടിലുണ്ട്.