വിമാനത്തിലെ പ്രതിഷേധം: ഹൈക്കോടതി ജാമ്യം അനുദിച്ചത് നിരപരാധിത്വം ബോധ്യപ്പെട്ടതിനാല്‍; സ്വാഗതാര്‍ഹമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, June 23, 2022

 

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച ഹെെക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫർസീൻ മജീദ്, ആർ.കെ നവീൻ എന്നിവർക്ക് ജാമ്യവും കൂടാതെ പോലീസ് മൂന്നാം പ്രതിയാക്കി കേസെടുത്ത സുജിത് നാരായണന് മുൻകൂർ ജാമ്യവും ഹെെക്കോടതി അനുവദിച്ചത് ഇവരുടെ നിരപരാധിത്വം ബോധ്യമായതിനാലാണ്. കള്ളക്കേസ് എടുത്ത് യുവാക്കളെ ജയിലിലടക്കാനുള്ള സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം കൂടിയാണിത്. പ്രതിഷേധം മുഖ്യമന്ത്രിയോടുള്ള വ്യക്തിവിരോധമല്ലെന്ന് നിരീക്ഷിച്ച കോടതി എയര്‍പോര്‍ട്ട് മാനേജരുടെ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടും ചൂണ്ടിക്കാട്ടിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയത്. കള്ളമൊഴികളും വ്യാജറിപ്പോര്‍ട്ടും തയ്യാറാക്കി വിമാനത്തിലെ പ്രതിഷേധത്തെ ഭീകരപ്രവര്‍ത്തനമായി ചിത്രീകരിച്ച സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും കപടവാദങ്ങളാണ് ഇതോടെ പൊളിഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു.

കറന്‍സി കടത്തലുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ രഹസ്യമൊഴിയുടെ പശ്ചാത്തലത്തില്‍ വികൃതമായ മുഖ്യമന്ത്രിയുടെ മാനം രക്ഷിക്കാനാണ് ഇതുപോലൊരു കള്ളക്കേസ് സര്‍ക്കാര്‍ കെട്ടിച്ചമച്ചത്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്തരം ഹീനമായ നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഗുരുതര ആരോപണവിധേയനായ മുഖ്യമന്ത്രി എല്ലാ പ്രതിഷേധത്തിനും അതീതനാണെന്ന സിപിഎമ്മിന്‍റെ കാഴ്ചപ്പാട് മൗഢ്യമാണ്. കന്‍റോണ്‍മെന്‍റ് ഹൗസ് അക്രമിച്ച് പ്രതിപക്ഷനേതാവിനെ വകവരുത്താന്‍ ശ്രമിച്ച ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ച പോലീസാണ് വിമാനത്തിലെ പ്രതിഷേധത്തിന്‍റെ പേരില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കള്ളക്കേസുമായി മുന്നോട്ട് പോകുന്നതെന്നും സമാന വിഷയങ്ങളിലെ പോലീസിന്‍റെ ഇരട്ടനീതി വിചിത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവുഗുണ്ടയെപ്പോലെ ക്രൂരമായി മര്‍ദ്ദിച്ച എല്‍ഡിഎഫ് കണ്‍വീനറിനെതിരെ കേസെടുക്കാത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. കുട്ടികളെ മദ്യപാനികളാക്കി ചിത്രീകരിച്ച് അപമാനിച്ച എല്‍ഡിഎഫ് കണ്‍വീനറും സിപിഎമ്മും ആ ആരോപണം വെെദ്യപരിശോധനയില്‍ കള്ളമാണെന്ന് തെളിഞ്ഞിട്ടും ഇതുവരെ പരസ്യമായി മാപ്പുപറയാന്‍ തയാറായില്ലെന്നത് പരിഹാസ്യമാണ്. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായതെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഇപി ജയരാജനും പറഞ്ഞത്. എന്നാല്‍ വധശ്രമക്കേസ് നിലനില്‍ക്കില്ലെന്ന ബോധ്യം ഇരുവര്‍ക്കും വന്നപ്പോള്‍ മൊഴി മാറ്റിപ്പറയുകയായിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ കള്ളമൊഴി നല്‍കുകയും ചെയ്തു. നിരപരാധികളായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ ബലിയാടാക്കി ഇരുട്ടറകളില്‍ തള്ളാനായി ഒത്തുകളിച്ച ഇവര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി നിയമപോരാട്ടം നടത്തിയ നിയമസഹായ സമിതി ചെയര്‍മാന്‍ അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ അധികാര ദുര്‍വിനിയോഗം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടവറയിലടക്കാനുള്ള അനീതിക്കെതിരെയുള്ള ശക്തമായ പോരാട്ടമാണ് നിയമസഹായ സമിതി നടത്തിയത്. പ്രതിസന്ധിഘട്ടത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒറ്റക്കാവില്ലെന്ന ശക്തമായ സന്ദേശം ഇതിലൂടെ നല്‍കാന്‍ കെപിസിസിക്കായതില്‍ അഭിമാനവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.