ബവ്‌റിജസ് ഔട്ട്‌ലെറ്റിലെ അഗ്നിബാധ: 45,000 കെയ്‌സ് മദ്യം കത്തിനശിച്ചു; 5 കോടി രൂപയുടെ നഷ്ടം

Jaihind News Bureau
Wednesday, May 14, 2025

തിരുവല്ല പുളിക്കീഴിലുള്ള ബവ്‌റിജസ് വെയര്‍ഹൗസിലുണ്ടായ അഗ്‌നിബാധയില്‍ ബവ്‌റിജസ് കോര്‍പറേഷന് വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഏകദേശം 8 മണിയോടെയുണ്ടായ തീപിടിത്തത്തില്‍ 45,000 കെയ്‌സ് മദ്യം കത്തിനശിച്ചന്നൊണ് പ്രാഥമിക നിഗമനം. 5 കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടവും പറയപ്പെടുന്നു. ബവ്‌റിജസ് കോര്‍പറേഷന്‍ എംഡി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് സ്ഥലം സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തും.

ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള മദ്യമാണ് ഇന്നലെ കത്തി നശിച്ചത്. ബിയര്‍ സംഭരിച്ചിരുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കിയിരുന്നു. അഗ്നിബാധയില്‍ കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നതിനാല്‍ ഇതില്‍ നിന്നും തീ പടര്‍ന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ലയില്‍ നിന്നും എത്തിയ അഗ്‌നിശമനസേനയാണ് തീ അണച്ചത്. ബിവറേജസ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സംഭരണശാലകളില്‍ ഒന്നാണ് കത്തിനശിച്ച പുളിക്കീഴിലെ ഔട്ട്‌ലെറ്റ്.