സാമ്പത്തിക തട്ടിപ്പ് കേസ് തീർപ്പാക്കാൻ ‘സിപിഎം പാർട്ടി കോടതി’; ഭീഷണിപ്പെടുത്തി കുടുംബത്തിന്‍റെ സ്വത്ത് എഴുതിവാങ്ങി, പരാതി

 

മൂവാറ്റുപുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ കുടുംബത്തിന്‍റെ സ്വത്ത്‌ സിപിഐഎം നേതാക്കളുടെ സാന്നിധ്യത്തിൽ സ്വകാര്യ കമ്പനി ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് പരാതി. കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി ഏരിയാ സെക്രട്ടറി കെ. പി. രാമചന്ദ്രന്‍റെ സാന്നിദ്ധ്യത്തിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി എഴുതി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.  മൂവാറ്റുപുഴ സ്വദേശി രാജശ്രീയുടെ പരാതിയിൽ സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ അടക്കം ആറു പേർക്കെതിരെ പോലീസ് കേസ് എടുത്തു. ജയിലിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സിപിഎം ഓഫീസിൽ വെച്ച് ദേഹോപദ്രവം ഏൽപിച്ചതായും പരാതി പറയുന്നു. ആയുർവേദ ഉപകരണ നിർമ്മാണ കമ്പനിയാണ് സ്വത്തുക്കൾ തട്ടിയെടുത്തത്.

ഗൗരിയുടെ അമ്മ രാജശ്രീ ദ്രോണി ആയുർവേദാസ് കമ്പനി ജീവനക്കാരിയായിരുന്നു. കമ്പനിയിൽ നിന്ന് ഒന്നര കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രാജശ്രീയെയും മകൾ ലക്ഷ്മിയെയും ജനുവരിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൗരിയെയും പിന്നീട് പ്രതി ചേർത്തു. ഭീഷണിപ്പെടുത്തി ഭൂമി എഴുതി വാങ്ങിയ ശേഷം കമ്പനി ഉടമകൾ പോലീസിൽ പരാതി നൽകിയെന്നും അറസ്റ്റ് ചെയ്തുവെന്നുമാണ് ആരോപണം. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി ഓഫീസിൽ ഒത്തു തീർപ്പ് ചർച്ചകൾക്കായി ആളുകൾ വരുന്നത് സ്വാഭാവികമാണെന്നുമാണ് സിപിഐഎമ്മിന്‍റെ വിശദീകരണം.

 

Comments (0)
Add Comment