ഫിഫ വേള്‍ഡ് കപ്പ്; ഗ്രൂപ്പ് എ-യില്‍ യൂറോപ്യന്‍ വമ്പന്മാരായ നെതര്‍ലന്‍റ് ഇന്ന് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ നേരിടും

Jaihind Webdesk
Monday, November 21, 2022

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എയില്‍ യൂറോപ്യന്‍ വമ്പന്മാര്‍ ആയ ഹോളണ്ട് ഇന്ന് ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ ആയ സെനഗലിനെ നേരിടും. ലോകകപ്പില്‍ ഇത് വരെ ആഫ്രിക്കന്‍ രാജ്യങ്ങളോട് പരാജയം അറിയാതെയാണ് ഹോളണ്ട് വരുന്നത് എങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇത് വരെ സെനഗല്‍ യൂറോപ്യന്‍ രാജ്യങ്ങളോട് പരാജയം അറിഞ്ഞിട്ടില്ല. അല്‍ തുമാമ സ്റ്റേഡിയത്തില്‍ രാത്രി 9.30 നു ആണ് ഈ മത്സരം.

2002 ല്‍ ഫ്രാന്‍സിനെ അട്ടിമറിച്ച അവര്‍ കഴിഞ്ഞ ലോകകപ്പില്‍ പോളണ്ടിനെയും തോല്‍പ്പിച്ചിരുന്നു. ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. വാന്‍ ഹാളിനു കീഴില്‍ മികച്ച ടീമും ആയി ഇറങ്ങുന്ന ഹോളണ്ട് 1994 നു ശേഷം ഇത് വരെ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയം അറിഞ്ഞിട്ടില്ല എന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ആവും ഇന്ന് ഇറങ്ങുക.
മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും യുവത്വവും പരിചയാസമ്പത്തും ഹോളണ്ടിനു ആവോളം ഉണ്ട്. ക്യാപ്റ്റന്‍ വാന്‍ ഡെയ്കും ഒപ്പം ഡിലിറ്റും നയിക്കുന്ന പ്രതിരോധം മറികടക്കുക ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ക്ക് അത്ര എളുപ്പമുള്ള പണി ആവില്ല. മധ്യനിരയില്‍ ഫ്രാങ്കി ഡിയോങിന് ഒപ്പം യുവതാരം സാവി സിമന്‍സിന്റെ പ്രകടനം ആവും പലരും ഉറ്റു നോക്കുന്ന ഒന്നു. മധ്യനിരയില്‍ ഡിയോങ് തിളങ്ങിയാല്‍ ഓറഞ്ചു പടക്ക് കാര്യങ്ങള്‍ എളുപ്പമാകും. മുന്നേറ്റത്തില്‍ ഡീപായിയുടെ അഭാവത്തില്‍ യുവതാരം കോഡി ഗാക്‌പോ ആവും സെനഗലിന് പ്രധാന വെല്ലുവിളി ആവുക. മെന്‍റി ഗോളിലും കോലുബാലി പ്രതിരോധത്തിലും നില്‍ക്കുമ്പോള്‍ സെനഗല്‍ പ്രതിരോധം അത്ര എളുപ്പം വീഴും എന്നു കരുതുക വയ്യ.
എന്നാല്‍ സെനഗലിന്‍റെ പ്രധാന നഷ്ടം മുന്നേറ്റത്തില്‍ അവരുടെ എല്ലാം എല്ലാമായ സാദിയോ മാനെയുടെ അഭാവം ആണ്. ടീമിന്‍റെ ഹൃദയം ആയ മാനെയുടെ അസാന്നിധ്യത്തില്‍ ഇസ്മായില സാര്‍ അടക്കമുള്ള താരങ്ങള്‍ക്ക് ഡച്ച് പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ആവുമോ എന്നത് ആവും മത്സരഫലം നിര്‍ണയിക്കുന്ന ഘടകം. അലിയോ സീസെ എന്ന പരിശീലകന്‍ കൊണ്ടു വരുന്ന മാജിക്കും ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ക്ക് കരുത്ത് പകരും. മറുവശത്ത് 2014 ല്‍ മൂന്നാമത് ആയത് ഇത്തവണ ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം ആയി മാറ്റാന്‍ ഇറങ്ങുന്ന വാന്‍ ഹാലിന് ഇന്ന് വിജയത്തുടക്കം അനിവാര്യമാണ്