ഫാത്തിമയുടെ മരണം പാർലമെന്റിൽ, അടിയന്തര പ്രമേയത്തിന് നോട്ടീസ്

Jaihind Webdesk
Monday, November 18, 2019


ന്യൂഡൽഹി: ചെന്നൈ ഐഐടിയിലെ വിദ്യാർഥി ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹ മരണത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രനാണ് നോട്ടീസ് നൽകിയത്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഐഐടികളിലെ വർധിച്ച് വരുന്ന വിദ്യാർഥി മരണങ്ങൾ അന്വേഷിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

അതിനിടെ, ഫാത്തിമയുടെ മരണതതിൽ ആരോപണം നേരിടുന്ന സുദര്‍ശന്‍ പത്മനാഭന്‍ അടക്കം ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിക്കുന്നവരെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ട്. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന ഐ ജി ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ആരോപണ വിധേയരെ ചോദ്യം ചെയ്യുക.

ഫാത്തിമയുടെ ആത്മഹത്യാ കുറിപ്പില്‍ പേരു പരാമര്‍ശിച്ചിരിക്കുന്ന ഐഐടിയിലെ ഹ്യുമാനീറ്റീസ് ആന്‍ഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അധ്യാപകരെ വിളിച്ചുവരുത്താനാണ് തീരുമാനം. എന്നാല്‍ എപ്പോള്‍ എവിടെ വച്ചു ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ഈ അധ്യാപകരോട് ഐഐടി ക്യാംപസ് വിട്ടുപോകരുതെന്ന് നേരത്തെ തന്നെ പൊലീസ് നിര്‍ദേശിച്ചിരുന്നു.

ഫാത്തിമയുടെ മരണത്തില്‍ ആവശ്യമായ സഹായങ്ങള്‍ക്ക് തയ്യാറാണെന്ന് കാണിച്ച് ഫാത്തിമ ലത്തീഫിന്റെ പിതാവിനും ഐഐടി ഇമെയില്‍ സന്ദേശം അയച്ചിരുന്നു. മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യങ്ങള്‍ അന്വേഷിച്ച് ഐഐടി ഫാത്തിമ ലത്തീഫിന്റെ കുടുംബവുമായി ബന്ധപ്പെടുന്നതെന്നും ഷമീര്‍ ആരോപിക്കുന്നു. ഇതിന് സമാന്തരമായാണ് ഫാത്തിമയുടെ കുടുംബത്തെ ആക്ഷേപിച്ച് പൊലീസിന് ഐഐടി അധികൃതര്‍ കത്തുനല്‍കിയിരിക്കുന്നത്. ഐഐടിയെ താറടിച്ച് കാണിക്കാനാണ് ഫാത്തിമയുടെ കുടുംബത്തിന്റെ ശ്രമമെന്നും പൊലീസിന് അയച്ച കത്തില്‍ പറയുന്നതായി ഷമീര്‍ ആരോപിക്കുന്നു. ഫാത്തിമ നേരത്തെ മറ്റ് അധ്യാപകര്‍ക്ക് എതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. കത്ത് ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചതായും ഷമീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരോപണവിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ സംരക്ഷിക്കുന്ന നിലപാടാണ് ഐഐടി അധികൃതര്‍ സ്വീകരിക്കുന്നത്. ഫാത്തിമയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ തമിഴ്‌നാട് പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായും ഷമീര്‍ ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ പൊലീസ് വീഴ്ച വരുത്തി. 15 മിനിറ്റ് കൊണ്ടായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കി ഐഐടിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യം ഒഴിവാക്കാനുളള ശ്രമമാണ് അധികൃതര്‍ നടത്തിയതെന്നും ഷമീര്‍ ആരോപിക്കുന്നു.