ന്യൂഡല്‍ഹി : കാർഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലേക്ക് നടത്തിയ ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പ്രക്ഷോഭകർ ബാരിക്കേഡുകള്‍ മറിച്ചിട്ടു. ഹരിയാന അതിർത്തിയില്‍ കർഷകർ ബാരിക്കേഡുകള്‍ പുഴയിലെറിഞ്ഞു.
അതേസമയം കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു. ആദായനികുതി ദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യക്കാരയ എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കുക, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനം 200 ആക്കുക, വേതനം വര്‍ധിപ്പിക്കുക. തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശിയ പണിമുടക്ക്.
10 ദേശീയ സംഘടനകളും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സംഘടനകളും ഇന്നത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. രാത്രി 12 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് നാളെ അർധരാത്രി 12 മണി വരെയാണ്.