കർഷകർ സമരം തുടരും : നിയമങ്ങള്‍ പിന്‍വലിച്ച രേഖകള്‍ വേണം, കേസുകള്‍ പിന്‍വലിക്കണം

ന്യൂഡല്‍ഹി : വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിച്ചതായ  രേഖകള്‍ ലഭിക്കും വരെ  സമരം തുടരാന്‍ കര്‍ഷക സമര സമിതി തീരുമാനിച്ചു. ട്രാക്ടർ റാലി അടക്കം മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കും. കാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനം എടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു. സർക്കാർ കർഷകരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് സമിതി വ്യക്തമാക്കി.

താങ്ങ് വില ഉറപ്പാക്കാൻ നിയമം ഇല്ലാതെ സമരം നിര്‍ത്തില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാൻ കിസാൻ കോർഡിനേഷൻ കമ്മറ്റി യോഗം സിംഘുവിൽ ചേര്ന്നത്. സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം നാളെ ചേരും. നിയമങ്ങൾ പിൻവലിച്ചത് കൂടാതെ താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. സമരം പൂർണ വിജയമാകണമെങ്കിൽ ഈക്കാര്യങ്ങൾ സർക്കാർ അംഗീകരിക്കണം. അതുവരെ ദില്ലി അതിർത്തിയിൽ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും മരിച്ച കർഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കർഷക സംഘടനകൾ ഉന്നയിക്കുന്നു.

കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതും കര്‍ഷകരുടെ ആവശ്യമായിരുന്നു. ജനുവരിയിൽ കേന്ദ്രം എല്ലാ ചര്‍ച്ചകളിലും ഈ ആവശ്യം കര്‍ഷക നേതാക്കൾ ഉയര്‍ത്തിയിരുന്നു. 2014 ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു താങ്ങുവില നിയമപരമായി ഉറപ്പാക്കും എന്നത്. അക്കാര്യത്തിലുള്ള ഉറപ്പുകൂടി വന്ന ശേഷമേ പിന്മാറുവെന്ന് കര്‍ഷകര്‍ പറയുമ്പോൾ കുറച്ച് ദിവസം കൂടി സമരം നീണ്ടുപോയേക്കാം. നവംബര്‍ 22 ന് ലക്നൗവിൽ മഹാപഞ്ചായത്തും നവംബര്‍ 26 ലെ ഒന്നാം വാര്‍ഷികത്തിൽ വലിയ സമരക്കൂട്ടായ്മയും ട്രാക്ടര്‍ റാലിയിലുമൊക്കെ പ്രഖ്യാപിച്ചിരിക്കെയാണ് നിയമങ്ങൾ പിൻവലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇന്നലെ വന്നത്.

 

 

Comments (0)
Add Comment