IND-ENG TEST| ഇംഗ്ലണ്ട് ജയം അനായാസം; ഇന്ത്യന്‍ പുതുയുഗത്തിന് തോല്‍വിയോടെ തുടക്കം

Jaihind News Bureau
Wednesday, June 25, 2025

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ലീഡ്‌സിലെ ഹെഡിംഗ്ലിയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിവസം ഇന്ത്യ ഉയര്‍ത്തിയ 371 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് വെറും 82 ഓവറില്‍ പിന്തുടര്‍ന്ന് ജയിക്കുകയായിരുന്നു. ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഉയര്‍ന്ന വിജയലക്ഷ്യം കൂടിയായിരുന്നു ഇത്. ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യവും 2022 ല്‍ ഇന്ത്യക്കെതിരെയായിരുന്നു.

ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ 378 റണ്‍സ് എന്ന് കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ജയം അനായാസമായിരുന്നു. ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയും സാക് ക്രൗളി, മുന്‍ നായകന്‍ ജോ റൂട്ട് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലീഷ് ജയം അനായാസമാക്കിയത്. ജാമി സ്മിത്തും പുറത്താകാതെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയുടെ തിരിച്ചു വരവ് പ്രതീക്ഷകളെ സ്മിത്ത്- റൂട്ട് സഖ്യം തകിടം മറിച്ചതോടെ നടകീയ വിജയം സ്വന്തമാക്കാനുള്ള ഇന്ത്യയുടെ സ്വപ്നം സഫലമായില്ല. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രിത് ബുംറയ്ക്ക് രണ്ടാം ഇന്നിങ്സില്‍ വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയത് ഇന്ത്യന്‍ പരാജയം വേഗത്തിലുമാക്കി.

ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജഡേജ ഒരു വിക്കറ്റെടുത്തു. ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 471 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 364 റണ്‍സും നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 465 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ രാഹുലിന്റേയും പന്തിന്റേയും സെഞ്ചുറിയാണ് ഇന്ത്യക്ക് 300ന് മുകളിലേക്ക് ലീഡ് കണ്ടെത്താന്‍ തുണയായത്. എന്നാല്‍ ഇരുവരും പുറത്തായതിന് പിന്നാലെ ആദ്യ ഇന്നിങ്‌സിലേതിന് സമാനമായി രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. മാത്രമല്ല ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ക്യാച്ചുകള്‍ കളഞ്ഞുകുളിച്ചതും വലിയ തിരിച്ചടിയായി.