എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വാർത്താക്കുറിപ്പ്; പി.ആർ.ഡി ഉദ്യോഗസ്ഥനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

Jaihind News Bureau
Saturday, March 28, 2026

കണ്ണൂരിൽ സർക്കാരിൻ്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് എൽഡിഎഫ് സ്ഥാനാർത്ഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയ സംഭവത്തിൽനടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസർ പി.പി. വിനീഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷിന്‍റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരെ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെ കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്. ഇത് ഗുരുതര ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടി കണ്ണൂർ ഡിസിസി പ്രസിഡൻറ് രംഗത്ത് വന്നിരുന്നു.സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും കണ്ണൂർ കളക്ടറോട് റിപ്പോർട്ട് തേടുകയുമായിരുന്നു.ജില്ലാ കളക്ടര്‍ നൽകിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്.

തനിക്കെതിരെ യുഡിഎഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്‌തിഹത്യയും നടത്തുന്നതായി അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സുമേഷ് ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. സുമേഷ് പരാതി നൽകിയ കാര്യം പിആർഡിയുടെ വാർത്തക്കുറിപ്പിലും ഉൾപ്പെടുത്തി. ഇതാണ് വിവാദമായതും പരാതി ഉയർന്നതും.