
ആവേശ തിരയിളക്കി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു.ആയിരങ്ങളാണ് വിവിധ മണ്ഡലങ്ങളിൽ കനത്ത വേനൽചൂടിലും അണിചേർന്നത്.ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകൾ.രാഷ്ട്രീയ അടിയൊഴുക്കുകൾ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ.
സംസ്ഥാനത്ത് ആവേശത്തിന്റെ അലകടൽ തീർത്ത് 23 ദിവസം നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് വിരാമം. മുന്നണി പ്രവർത്തകർ തെരുവുകളിൽ കരുത്തറിയിച്ചതോടെ കൊട്ടിക്കലാശം അക്ഷരാർത്ഥത്തിൽ വർണ്ണാഭമായി. ആകാശത്തോളം ഉയർത്തിയ ക്രെയിനുകളിൽ സ്ഥാനാർത്ഥികൾ വോട്ടർമാരെ അഭിവാദ്യം ചെയ്തപ്പോൾ, ബൈക്കുകളിലും ടിപ്പറുകളിലുമായി ഒഴുകിയെത്തിയ പ്രവർത്തകർ ജംഗ്ഷനുകളെ ഇളക്കിമറിച്ചു. ചിലയിടങ്ങളിൽ നേരിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആവേശം ഒട്ടും ചോർന്നില്ല.
എന്നാൽ വേറിട്ട കാഴ്ചകൾക്കും കേരളം സാക്ഷ്യം വഹിച്ചു. പ്രളയ ദുരന്തത്തിലെ സർക്കാർ വിരുദ്ധ പ്രതിഷേധത്തിന്റെ ഭാഗമായി റാന്നിയിലും ആറന്മുളയിലും യു.ഡി.എഫ് കൊട്ടിക്കലാശം ഉപേക്ഷിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുതുപ്പള്ളിയിലാകട്ടെ, ആർഭാടങ്ങൾ ഒഴിവാക്കി ആ തുക കൊണ്ട് ഒരു വീട് നിർമ്മിച്ചു നൽകുമെന്ന ചാണ്ടി ഉമ്മന്റെ പ്രഖ്യാപനം ശ്രദ്ധേയമായി. 100 സീറ്റോടെ അധികാരം പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ യു.ഡി.എഫ് നിൽക്കുമ്പോൾ, ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. വ്യാഴാഴ്ച കേരളം വിധിയെഴുതും.