കാസര്‍കോട്ട് കള്ള വോട്ട് നടന്ന നാല് ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത. 19ന് ഇവിടെയും റീപോളിംഗ് നടന്നേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കല്യാശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ റീപോളിംഗ് പ്രഖ്യാപിച്ചേക്കും. ഇവിടെ കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു.
കല്യാശ്ശേരി 19, 69, 70 നമ്പര്‍ ബൂത്തുകളിലും തൃക്കരിപ്പൂരിലും റിപോളിംഗ് ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞടുപ്പ് കമ്മീഷന്‍റെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കുമെന്നും സൂചനയുണ്ട്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 19ന് ഇവിടെയും തെരഞ്ഞെടുപ്പ് നടത്തിയേക്കും എന്നാണ് സൂചന. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ പില്ലാത്തറ യുപി സ്കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. സിപിഎം പ്രവർത്തകർ പലതവണ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട കോൺഗ്രസ് ജില്ലയില്‍ വന്‍തോതില്‍ കള്ളവോട്ട് നടന്നതായി ആരോപണം ഉന്നയിച്ചിരുന്നു. കള്ളവോട്ട് നടന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തുകയും കള്ളവോട്ട് നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്കൂളിലെ ബൂത്ത്, പുതിയങ്ങാടി ജുമാ മസ്ജിദിലെ 69,70 നമ്പര്‍ ബൂത്തുകള്‍, പയ്യന്നൂരിലെ പുതിയറയിലെ 48-ാം നമ്പര്‍ ബൂത്ത് എന്നീ നാല് ബൂത്തുകളിലാവും റീപോളിംഗ് നടക്കാന്‍ സാധ്യത.കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണെങ്കിലും ബൂത്തുകളെല്ലാം കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വരണാധികാരിയായ കണ്ണൂര്‍ ജില്ലാ കളക്ടറാണ് ഇവിടെ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കുന്നത്.