സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങള്‍ തുടർക്കഥ; ആഭ്യന്തരവകുപ്പും പൊലീസും നോക്കുകുത്തിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മറുപടി സഭയില്‍

Jaihind Webdesk
Thursday, November 25, 2021

തിരുവനന്തപുരം : സ്ത്രീധന പീഡനങ്ങൾ തുടർക്കഥയാകുമ്പോൾ ആഭ്യന്തര വകുപ്പും പൊലീസും നോക്കുകുത്തിയാകുന്നു എന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങൾ വർധിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് 21 മാസത്തിനുള്ളിൽ 3,252 സ്ത്രീകൾ ആത്മഹത്യ ചെയ്തു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വിസ്മയയ്ക്ക് പിന്നാലെ മൊഫിയയും കേരളത്തിന്‍റെ തീരാനൊമ്പരമാകുന്നതിനിടെയാണ് സംസ്ഥാനത്ത് സ്ത്രീധന പീഡനങ്ങൾ വർധിച്ചു വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. എംഎൽഎമാരായ എപി അനിൽകുമാറും പി ഉബൈദുള്ളയും ഇതുസംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വനിതകൾക്ക് നേരെയുള്ള അക്രമം, പീഡനം എന്നിവ സംബന്ധിച്ച് 2020 ജനുവരി ഒന്നു മുതൽ 2021 സെപ്റ്റംബർ 30 വരെ മുഖ്യമന്ത്രിക്ക് നേരിട്ട് ലഭിച്ച പരാതികളുടെ എണ്ണം 3,556 ആണ്. പൊലീസിന് നേരിട്ട് ലഭിച്ച പരാതികളുടെ എണ്ണം ആകട്ടെ 64,223. എന്നിട്ടും വർധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഈ കാലയളവിൽ 3,262 സ്ത്രീകൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളും മാനസിക സംഘർഷങ്ങളുമാണ് വർധിച്ചുവരുന്ന ആത്മഹത്യകൾക്ക് പിന്നിലെ കാരണമെന്നും മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുന്നു.

സ്ത്രീ സുരക്ഷ ഇല്ലാത്ത നാടായി കേരളം മാറി എന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി. സ്ത്രീപക്ഷ കേരളം എന്ന് മേനി പറയുന്ന ഇടതു സർക്കാരിന്‍റെ പൊയ് മുഖമാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തുവരുന്നത്.